print edition ഉൾക്കടൽത്തീരത്ത് ആവേശത്തുടക്കം

സിഐടിയു അഖിലേന്ത്യ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി തപൻ സെൻ സംസാരിക്കുന്നു, ഫോട്ടോ: എ ആർ അരുൺരാജ്

വിജേഷ് ചൂടൽ
Published on Jan 01, 2026, 04:47 AM | 1 min read
സഖാവ് ആനത്തലവട്ടം ആനന്ദൻ നഗർ (വിശാഖപട്ടണം): തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ യോജിച്ച പോരാട്ടം വിപുലമാക്കാനും വർഗഐക്യം ശക്തമാക്കാനും ആഹ്വാനംചെയ്ത് സിഐടിയു 18 –ാംഅഖിലേന്ത്യ സമ്മേളനത്തിന് ഉജ്വല തുടക്കം. ഐതിഹാസിക പോരാട്ടങ്ങളുടെ ചരിത്രം അലയടിക്കുന്ന തുറമുഖനഗരമായ വിശാഖപട്ടണത്ത് ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ അനിവാര്യമായ മുന്നേറ്റത്തിനുള്ള നിർണായക തീരുമാനങ്ങൾ രൂപപ്പെടും.
ബംഗാൾ ഉൾക്കടൽ തീരത്തെ ആന്ധ്ര യൂണിവേഴ്സിറ്റി കൺവൻഷൻ സെന്ററിൽ സജ്ജമാക്കിയ സഖാവ് ആനത്തലവട്ടം ആനന്ദൻ നഗറിൽ പ്രസിഡന്റ് കെ ഹേമലത പതാക ഉയർത്തി. തുടർന്ന് ഭാരവാഹികളും പ്രതിനിധികളും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. വർഗസമരത്തിന്റെ ജ്വലിക്കുന്ന പ്രതീകമായി അല്ലൂരി, ശ്രീകാകുളം, നെല്ലൂർ ജില്ലകളിലെ രക്തസാക്ഷി കുടീരങ്ങളിൽനിന്നെത്തിച്ച ദീപശിഖകൾ ഏറ്റുവാങ്ങിയതോടെ സമ്മേളന നഗർ ആവേശഭരിതമായി. വിപ്ലവഗാനങ്ങളും മുദ്രാവാക്യങ്ങളും പ്രകമ്പനം കൊണ്ടു.
സഖാക്കൾ എം എം ലോറൻസ് - – ബസുദേവ ആചാര്യ മഞ്ചിൽ ചേർന്ന ഉദ്ഘാടന സെഷനിൽ സ്വാഗതസംഘം ചെയർമാൻ സി എച്ച് നരസിംഗറാവു സ്വാഗതം പറഞ്ഞു. കെ ഹേമലത അധ്യക്ഷയായി. ജനറൽ സെക്രട്ടറി തപൻ സെൻ ആമുഖപ്രഭാഷണം നടത്തി.
വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് ജനറൽ സെക്രട്ടറി പാംബിസ് കിരിറ്റ്സിസും തുടർന്ന് കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കളും അഭിവാദ്യംചെയ്തു. തൊഴിലാളിവിരുദ്ധ തൊഴിൽകോഡുകൾ പിൻവലിക്കണമെന്നും ഫെബ്രുവരി 12ലെ പൊതുപണിമുടക്ക് വിജയിപ്പിക്കണമെന്നും ആഹ്വാനംചെയ്ത് കെ ഹേമലത പ്രമേയം അവതരിപ്പിച്ചു. വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് സ്വകാര്യവൽക്കരണത്തെ എതിർത്ത് തപൻ സെൻ അവതരിപ്പിച്ച പ്രമേയവും സമ്മേളനം ഏകകണ്ഠമായി പാസാക്കി.
ജനറൽ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിൽ പ്രതിനിധികൾ ഗ്രൂപ്പ് ചർച്ച നടത്തി. വ്യാഴം വൈകിട്ട് സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. ജനുവരി നാലിന് വൈകിട്ട് അംബേദ്കർ സ്റ്റാച്യുവിലെ ആർടിസി കോംപ്ലക്സിൽ തൊഴിലാളി റാലിയോടെ സമാപിക്കും.










0 comments