ഇന്ത്യക്ക് വഴിയൊരുക്കിയത് ഷിയുടെ കത്ത്


സ്വന്തം ലേഖകൻ
Published on Aug 29, 2025, 12:06 AM | 1 min read
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടിച്ചേൽപ്പിച്ച അമ്പത് ശതമാനം പ്രതികാര തീരുവയിൽനിന്ന് രക്ഷതേടി ചൈനയെ സമീപിക്കാൻ മോദി സർക്കാരിന് വഴിയൊരുക്കിയത് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് രാഷ്ട്രപത്രി ദ്രൗപദി മുർമുവിന് അയച്ച കത്ത്. ഉഭയകക്ഷി ഇടപെടലുകൾക്ക് സന്നദ്ധത അറിയിച്ച് ഏപ്രിലിലാണ് ഷീ കത്തയച്ചത്. ഇന്ത്യയുമായി നയതന്ത്രവഴി തുറക്കാനുള്ള നടപടികളിലേക്കും അന്നേ ഷി ജിൻപിങ് കടന്നു. ഇതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
മറ്റ് രാജ്യങ്ങൾക്ക് ട്രംപ് തീരുവ ഭീഷണി ഉയർത്തി തുടങ്ങിയത് മാർച്ചിലാണ്. ട്രംപിന്റെ അസാധാരണനീക്കം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്ന് മനസ്സിലാക്കിയാണ് ചൈന ഇന്ത്യയുമായി സഹകരണത്തിന് സന്നദ്ധത അറിയിച്ചത്. എന്നാൽ, അപ്പോഴും ‘സുഹൃത്ത്’ ട്രംപിൽ വിശ്വാസമർപ്പിച്ച മോദി മുൻഗണന നൽകിയത് അമേരിക്കയുമായുള്ള വ്യാപാരചർച്ചകൾക്കാണ്. ട്രംപ് ആദ്യം 25 ശതമാനം പകരം തീരുവ പ്രഖ്യാപിച്ചപ്പോഴും യുഎസ് ചർച്ച ഗുണംചെയ്യുമെന്നാണ് മോദി കരുതിയത്.
റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നതിന്റെ പേരിൽ ആഗസ്‌ത് ആദ്യം ഇന്ത്യയ്‌ക്ക് 25 ശതമാനം കൂടി അധികതീരുവ ട്രംപ് പ്രഖ്യാപിച്ചപ്പോൾ മാത്രമാണ് മോദി സർക്കാർ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് ചൈനയുമായും റഷ്യയുമായും കൂടുതൽ അടുക്കാൻ തുടങ്ങിയത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവൽ ചൈനയുടെ ഉന്നത നേതൃത്വവുമായി ബന്ധപ്പെട്ട് നയതന്ത്രബന്ധം ശക്തമാക്കാൻ താൽപ്പര്യം അറിയിച്ചു. ഷാങ്‌ഹായ് സഹകരണ ഉച്ചകോടിയിൽ മോദി പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചു. വിദേശമന്ത്രി വാങ് യിയുടെ ഇന്ത്യൻ സന്ദർശനഘട്ടത്തിൽ രാസവളം, അപൂർവധാതുക്കൾ, തുരങ്ക നിർമാണയന്ത്രങ്ങൾ എന്നിവയുടെ കയറ്റുമതിയ്‌ക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ചൈന ഒഴിവാക്കി.










0 comments