പോരാട്ടങ്ങൾക്കെന്നും ഊർജമാകും; നല്ലകണ്ണിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാതന്ത്ര്യ സമരസേനാനിയും സിപിഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയുമായിരുന്ന ആർ നല്ലകണ്ണിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തമിഴ്നാട്ടിൽ കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കുവഹിച്ച വ്യക്തിയായിരുന്നു നല്ലകണ്ണ്. തമിഴ്നാട്ടിലെ വിവിധ സാമൂഹിക പ്രശ്നങ്ങളിൽ നടത്തിയ സജീവ ഇടപെടലിലൂടെ ശ്രദ്ധേനായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. ലാളിത്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ഉദാത്തമായ മാതൃകയായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്ന് മുഖ്യമന്ത്രി എക്സിൽ പങ്കു വെച്ച പോസ്റ്റിൽ പറയുന്നു.
ചെന്നൈ ടി നഗറിലെ സിപിഐ ആസ്ഥാനത്ത് മൃതദേഹം പൊതുദര്‍ശനം തുടരുകയാണ്. തമിഴ് ചലച്ചിത്ര ലോകത്ത് നിന്നും രജനികാന്ത്, വിജയ് തുടങ്ങി നിരവധിപ്പേരാണ് നല്ലകണ്ണിന് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം പഠനത്തിനായി മദ്രാസ് മെഡിക്കൽ കോളേജിന് കൈമാറും. ഭാര്യ പരേതയായ രഞ്ജിതം അമ്മാള്‍. രണ്ട് പെൺമക്കളുണ്ട്.
ഇന്നലെ പകൽ 1.55 ഓടെയാണ് ആർ നല്ലകണ്ണ് അന്തരിച്ചത്. ഫെബ്രുവരി ഒന്ന് മുതൽ ചെന്നൈയിലെ രാജീവ് ഗാന്ധി ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദീര്‍ഘകാലം സിപിഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായി. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം, കേന്ദ്ര കൺട്രോള്‍ കമീഷൻ ചെയര്‍മാൻ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, അരികുവൽക്കരിക്കപ്പെട്ടവര്‍ എന്നിവര്‍ക്കായി മാറ്റിവച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി അനുശോചിച്ചു. ആർ നല്ല കണ്ണിന്റെ വേർപാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും രാജ്യത്തിനാകെയും കനത്ത നഷ്ടമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.










0 comments