print edition എൻഎഎൽഎസ്‌എആർ ബിരുദദാന ചടങ്ങ്; മുഖ്യാതിഥിയാകാനില്ലെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ചിലെ (എൻഎഎൽഎസ്‌എആർ) ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയാകാനില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. വൈസ് ചാൻസലറുടെ ക്ഷണം സ്വീകരിച്ചിട്ടില്ലെന്നും പങ്കെടുക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും രാജസ്ഥാനിലെ ജോധ്‌പൂരിൽ നിയമസർവകലാശാലകളുടെ വൈസ് ചാൻസലർമാരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ ചീഫ് ജസ്റ്റിസ് പറഞ്ഞു.
ജന്തർമന്തറിൽ വിദ്യാർഥികളെ നിഷ്‌ഠുരമായി തല്ലിച്ചതച്ചതിനെതിരെ സമർപ്പിച്ച ഹർജികൾ പരിഗണിക്കാൻ സമയമില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസിനെ ബിരുദാനച്ചടങ്ങിൽ പങ്കെടുപ്പിക്കരുതെന്ന് കാമ്പസിലെ പകുതിയിലേറെ വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതിഷേധത്തിനിടയിലും ചീഫ് ജസ്റ്റിസിനെ സർവകലാശാല മുഖ്യാതിഥിയായി ക്ഷണിച്ചു.
ചീഫ് ജസ്റ്റിസിനെ ക്ഷണിക്കരുതെന്നാവശ്യപ്പെട്ട വിദ്യാർഥികളെ എൻറോൾ ചെയ്യാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ബാർ കൗൺസിൽ ചെയർമാനും ബിജെപി എം പിയുമായ മനൻകുമാർ മിശ്ര, വൈസ് ചാൻസലർക്ക് കത്തയച്ചത് വൻ വിവാദമായിരുന്നു.
ഒടുവിൽ വിദ്യാർഥികളോട് മാപ്പുപറഞ്ഞ് മിശ്ര തടിയൂരി. ചീഫ് ജസ്റ്റിസും ബാർ കൗൺസിൽ ചെയർമാനെ തള്ളിപ്പറഞ്ഞിരുന്നു. പരന്പരാഗതമായി എൻഎഎൽഎസ്‌എആറിലെ ബിരുദദാനച്ചടങ്ങിൽ മുഖ്യാതിഥിയായി സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് പങ്കെടുക്കാറുള്ളത്.










0 comments