print edition കർണാടക കോൺഗ്രസിൽ കൂട്ടക്കുഴപ്പം: മുസ്ലീം നേതാക്കൾക്കെതിരെ കൂട്ട അച്ചടക്കനടപടി


സ്വന്തം ലേഖകൻ
Published on Apr 15, 2026, 12:00 AM | 1 min read
ന്യൂഡൽഹി: കർണാടക കോൺഗ്രസിൽ മുസ്ലിം നേതാക്കളെ തെരഞ്ഞുപിടിച്ച് നടപടിക്ക് ഇരയാക്കുന്നതായി ആക്ഷേപം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദവിയിൽ നിന്നും കോൺഗ്രസ് എംഎൽസി നസീർ അഹമ്മദിനെ നീക്കി. കോൺഗ്രസ് ന്യൂനപക്ഷ വിഭാഗത്തിന്റെ ചുമതലയിൽ നിന്നും മുതിർന്ന നേതാവ് അബ്‌ദുൾ ജബ്ബാർ രാജിവച്ചു. കോൺഗ്രസിലെ മുസ്ലിങ്ങളുടെയും അവരുടെ നേതാക്കളുടെയും അവസ്ഥയിൽ ദുഃഖിതനാണെന്ന് പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറിന് അയച്ച കത്തിൽ അബ്‌ദുൾ ജബ്ബാർ പറഞ്ഞു. സിദ്ധരാമയ്യയുടെ അടുത്ത അനുയായിയും ഭവനമന്ത്രിയുമായ സമീർ അഹമ്മദ് ഖാന് എതിരെയും നടപടിയുണ്ടാകുമെന്ന് സൂചനയുണ്ട്. ചൊവ്വാഴ്‌ച സമീറുമായി സിദ്ധരാമയ്യ കൂടിക്കാഴ്‌ച്ച നടത്തി.
ഇൗ മാസം ഒന്പതിന് ദാവൻഗരെ സൗത്ത് മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കൂട്ട അച്ചടക്കനടപടി. 35 ശതമാനം മുസ്ലിം വോട്ടർമാരുള്ള മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായ സമർഥ് മല്ലികാർജുനയെ തോല്‍പിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. ചില കോൺഗ്രസ് നേതാക്കൾ ഈ മണ്ഡലത്തില്‍ എസ്‌ഡിപിഐ സ്ഥാനാർഥിയെ സഹായിച്ചതായും റിപ്പോർട്ടുണ്ട്. മുതിർന്ന നേതാവും എംഎൽഎയുമായ ഷമനൂർ ശിവശങ്കരപ്പയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പുണ്ടായത്. ശിവശങ്കരപ്പയുടെ കൊച്ചുമകനും മന്ത്രി എസ് എസ് മല്ലികാർജുനയുടെ മകനുമായ സമർഥ് മല്ലികാർജുനെ മത്സരിപ്പിക്കാനുള്ള നീക്കത്തെ ഒരുവിഭാഗം നേതാക്കൾ എതിർത്തിരുന്നു. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തില്ലെന്ന ആക്ഷേപത്തെ മന്ത്രി സമീർ അഹമ്മദ് തള്ളി.
കേരളത്തിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ താരപ്രചാരകനായത് കൊണ്ടാണ് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിൽ കാര്യമായി പങ്കെടുക്കാൻ കഴിയാതിരുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. കെ സി വേണുഗോപാൽ ഉൾപ്പടെയുള്ള നേതാക്കൾക്ക് ഇൗ കാര്യം അറിയാമെന്നും അദ്ദേഹം പറഞ്ഞു. സീറ്റിൽ മുസ്ലിം സ്ഥാനാർഥി വേണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നതായും സമീർ വെളിപ്പെടുത്തി.











0 comments