മണ്ഡല പുനർനിർണയം: ബില്ല് പാസാക്കാനൊരുങ്ങി കേന്ദ്രം, മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം

ന്യൂഡൽഹി: ഫെഡറൽ സംവിധാനം തകർക്കാനുള്ള മണ്ഡല പുനർനിർണയ ബില്ല് പാസാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. മണ്ഡല പുനർനിർണയവും വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബില്ലും സഭയിൽ കൊണ്ടുവരുന്നതിനായി ആഗസ്റ്റ് 16, 17, 18 തീയതികളിൽ പാർലമെന്റിന്റെ 3 ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.
മൺസൂൺ സമ്മേളനത്തിൽ വിവിധ വിഷയങ്ങളെ ചൊല്ലി പ്രതിപക്ഷ പ്രതിഷേധം ശക്തമാകുകയും ചോദ്യോത്തര വേള അടക്കം തടസ്സപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് 3 ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ നടന്ന ബജറ്റ് സമ്മേളനത്തിൽ ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം തികയ്ക്കാൻ കേന്ദ്രത്തിന് സാധിക്കാത്തതിനെ തുടർന്ന് ഈ ബിൽ പാസാക്കാൻ കഴിഞ്ഞിരുന്നില്ല.
മണ്ഡല പുനർനിർണയത്തിലൂടെ കൂടുതൽ സീറ്റുകൾ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിലനിർത്തി നിരന്തരം അധികാരത്തിലെത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. ബിജെപിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ കൂടുതൽ മണ്ഡലങ്ങളുണ്ടാക്കുക, തുടർന്ന് വരുന്ന ലോക്സഭ തെരഞ്ഞെടുപ്പുകളിൽ നിരന്തരം അധികാരത്തിലെത്താൻ ശ്രമിക്കുക എന്നീ ലക്ഷ്യം മുൻനിർത്തിയാണ് മണ്ഡല പുനർനിർണയ നീക്കത്തിനായുള്ള ശ്രമം.
ബംഗാൾ, തമിഴ്‌നാട് തെരഞ്ഞെടുപ്പുകളിൽ വനിതാ വോട്ടുകൾ ഏകീകരിക്കാനാണ് ബിജെപി വനിതാ സംവരണ ബില്ലിനെ ആയുധമാക്കുന്നത്. വനിതാ സംവരണ ബില്ലിനൊപ്പം മണ്ഡല പുനർനിർണ്ണയം കൂടി കൊണ്ടുവരുന്നതിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും പ്രതിപക്ഷ സ്വാധീനമുള്ള സംസ്ഥാനങ്ങളുടെയും രാഷ്ട്രീയ പ്രാധാന്യം കുറയ്ക്കുകയാണ് ബിജെപിയുടെ ലക്ഷ്യം
ലോക്‌സഭയിൽ നിലവിലുള്ള 543 സീറ്റ് 850 ആക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡലപുനർനിർണയം നടത്തുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവ് പങ്കാളിത്തം മാത്രമേ ലോക്‌സഭയിലുണ്ടാകൂ. ജനസംഖ്യാനിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ കേരളംപോലുള്ള തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെ ജനസംഖ്യ, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണ്.









0 comments