വിമാനയാത്ര നിരക്ക് നിയന്ത്രിക്കില്ല; പ്രവാസികളോട് കേന്ദ്രത്തിന്റെ കടുംവെട്ട്

ന്യൂഡൽഹി: ഗൾഫ് മേഖലയിലേക്കുള്ള വിമാനയാത്രാ നിരക്ക് നിയന്ത്രിക്കാൻ കഴിയില്ലെന്ന നിലപാടിലുറച്ച് കേന്ദ്ര സർക്കാർ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടിയെ കേന്ദ്രം ന്യായീകരിച്ചത്.
ഇതിനായി റെഗുലേറ്ററി ഇടപെടലുകളോ നിരക്ക് പരിധിയോ ഏർപ്പെടുത്തില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. വിപണിയിലെ ഡിമാൻഡ് അനുസരിച്ചാണ് നിരക്ക് നിശ്ചയിക്കുന്നതെന്നും 1937-ലെ എയർക്രാഫ്റ്റ് റൂൾ പ്രകാരം ഇതിൽ ഇടപെടാൻ കഴിയില്ലെന്നുമാണ് കേന്ദ്രത്തിന്റെ വിചിത്രമായ വാദം.
എന്നാൽ നേരത്തെ ഇൻഡിഗോ വിമാനങ്ങൾ മുടങ്ങിയപ്പോൾ ആഭ്യന്തര യാത്രക്കാരെ സഹായിക്കാൻ നിരക്ക് നിയന്ത്രിച്ച കേന്ദ്രം, കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് പ്രവാസികളുടെ കാര്യത്തിൽ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. സീസൺ സമയങ്ങളിലും പശ്ചിമേഷ്യൻ പ്രതിസന്ധി ഘട്ടങ്ങളിലും വിമാനക്കമ്പനികൾ അമിത ചാർജ് ഈടാക്കുന്നത് തടയാൻ ഡിജിസിഎ തയ്യാറാകുന്നില്ല.
കുടുംബ അത്യാഹിതങ്ങൾക്കും ജോലി ആവശ്യങ്ങൾക്കുമായി നാട്ടിലേക്ക് വരേണ്ടി വരുന്ന സാധാരണക്കാരായ തൊഴിലാളികളെയാണ് കേന്ദ്രത്തിന്റെ ഈ നിലപാട് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. വിമാനക്കമ്പനികളുടെ 'ബക്കറ്റ് സിസ്റ്റം' എന്ന കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രവാസി സംഘടനകൾക്കിടയിൽ വലിയ പ്രതിഷേധം ഉയരുകയാണ്.










0 comments