ഭക്ഷണത്തിനൊപ്പം ഗ്യാസിനും ചാർജോ? വേണ്ട എന്ന് സിസിപിഎ

ന്യൂഡൽഹി: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷണവിലയ്ക്ക് പുറമെ ഗ്യാസ്, എൽപിജി ചാർജുകൾ ഈടാക്കുന്നതിനെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) കർശന മുന്നറിയിപ്പ് നൽകി. ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിലും മാധ്യമങ്ങളിലും വന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്ധനച്ചെലവ്, ഗ്യാസ് സർചാർജ് തുടങ്ങിയ പേരുകളിൽ അധിക തുക ഈടാക്കുന്നത് അന്യായമായ വ്യാപാര രീതിയാണ്. ഇത് 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നും അതോറിറ്റി വ്യക്തമാക്കി. സർവീസ് ചാർജ് സംബന്ധിച്ച നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ മറികടക്കാനാണ് പലരും ഇത്തരം പുതിയ പേരുകളിൽ പണം ഈടാക്കുന്നതെന്നാണ് സിസിപിഎയുടെ നിരീക്ഷണം.
പ്രവർത്തന ചെലവുകളെല്ലാം മെനുവിലെ വിലയിൽ തന്നെ ഉൾപ്പെടുത്തണമെന്നും നികുതികളല്ലാതെ മറ്റ് ചാർജുകൾ ഈടാക്കരുതെന്നും നിർദ്ദേശമുണ്ട്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിസിപിഎ അറിയിച്ചു. പരാതികൾക്കായി ഉപഭോക്താക്കൾക്ക് 1915 എന്ന നമ്പറിൽ ബന്ധപ്പെടാം.
ഇനി ഇത്തരം ചാർജുകൾ ബില്ലിൽ കണ്ടാൽ അത് നീക്കം ചെയ്യാൻ ഹോട്ടലിനോട് ആവശ്യപ്പെടാം. അപ്പോൾ ഹോട്ടലുകളിൽ നിന്നോ റസ്റ്റോറന്റുകളിൽ നിന്നോ ഭക്ഷണം കഴിച്ചാൽ ബിൽ വാങ്ങി പരിശോധിക്കാൻ മറക്കരുതേ...










0 comments