സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം: പുനർമൂല്യനിർണയത്തിലും വെബ്സൈറ്റിലും ക്രമക്കേട്

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലത്തിന് പിന്നാലെ പുനർമൂല്യനിർണയത്തിലും വെബ്സൈറ്റ് പ്രവർത്തനത്തിലും ക്രമക്കേടുകൾ നടക്കുന്നതായി പരാതി. പോർട്ടലിലെ സാങ്കേതിക തകരാറുകൾ മൂലം അപേക്ഷിക്കാൻ കഴിയുന്നില്ലെന്നും അമിത ഫീസ് ഈടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ പ്രധാനമന്ത്രിക്ക് പരാതി നൽകി.
കഴിഞ്ഞ 21-നാണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. ഇത്തവണ പരീക്ഷകൾക്ക് ഓൺ-സ്ക്രീൻ മൂല്യനിർണയ രീതിയാണ് സിബിഎസ്ഇ അവലംബിച്ചത്. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് മാർക്ക് നേരിട്ട് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്ന രീതിയാണിത്.
എന്നാൽ, ഈ പരിഷ്കാരത്തിന് പിന്നാലെ വ്യാപകമായ പരാതികളും വിമർശനങ്ങളുമാണ് ഉയരുന്നത്. പലർക്കും പ്രതീക്ഷിച്ച മാർക്ക് ലഭിച്ചില്ലെന്നും സൈറ്റുകളിൽ അവ്യക്തത തുടരുകയാണെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്നതിനും ഉത്തരക്കടലാസിന്റെ പകർപ്പ് എടുക്കുന്നതിനും അമിത ഫീസ് ഈടാക്കുന്നുവെന്നാണ് വിദ്യാർത്ഥികളുടെ പ്രധാന പരാതി. ഒരു പേപ്പറിന് 100 രൂപയാണ് സിബിഎസ്ഇ നിശ്ചയിച്ചതെങ്കിലും, പലർക്കും 6,000 രൂപ മുതൽ 8,000 രൂപ വരെ അടയ്ക്കേണ്ടി വന്നതായി വിദ്യാർത്ഥികൾ പറയുന്നു.
ഇതിന്റെ സ്ക്രീൻഷോട്ടുകളും ഇവർ തെളിവായി പുറത്തുവിട്ടു. അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടും പോർട്ടലിൽ അത് ക്രഡിറ്റായിട്ടില്ലാത്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കൂടാതെ, അപേക്ഷകർ ഡൗൺലോഡ് ചെയ്ത ഉത്തരക്കടലാസിന്റെ പകർപ്പുകൾ അവ്യക്തമാണെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.










0 comments