പരീക്ഷാവീഴ്ച: സിബിഎസ്ഇ ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി കേന്ദ്രം

ന്യൂഡൽഹി: സിബിഎസ്ഇയുടെ ഡിജിറ്റൽ മൂല്യനിർണ്ണയ സംവിധാനവുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് ബോർഡ് ചെയർമാനെയും സെക്രട്ടറിയെയും കേന്ദ്ര സർക്കാർ സ്ഥലം മാറ്റി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. പുതിയതായി നടപ്പിലാക്കിയ ഓൺ-സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം) രീതിയെക്കുറിച്ച് പരിശോധിക്കുന്നതിനായി സർക്കാർ പ്രത്യേക അന്വേഷണ സമിതി രൂപീകരിച്ചു.
ഓൺ-സ്‌ക്രീൻ മാർക്കിങ് രീതി നടപ്പിലാക്കാനുള്ള കരാർ എങ്ങനെയാണ് നൽകിയതെന്നും കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും ഈ കമ്മിറ്റി അന്വേഷിക്കും. സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചതിന് പിന്നാലെ, സ്കാൻ ചെയ്ത ഉത്തരക്കടലാസുകൾ ലഭിക്കുന്നതിൽ വിദ്യാർഥികൾ നേരിട്ട പ്രശ്നങ്ങളാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
ചില ഉത്തരക്കടലാസുകൾ മങ്ങിയതും പേജുകൾ നഷ്ടപ്പെട്ട നിലയിലുമായിരുന്നു. ബോർഡിന്റെ ഓൺലൈൻ പോർട്ടൽ ഉപയോഗിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടതായും വിദ്യാർഥികൾ വ്യാപകമായി പരാതിപ്പെട്ടിരുന്നു. ഡിജിറ്റൽ മൂല്യനിർണ്ണയ കരാർ നൽകിയ ടെൻഡറിംഗ് പ്രക്രിയ, വെണ്ടർ സെലക്ഷൻ, സൈബർ സുരക്ഷാ ആശങ്കകൾ, പുനർമൂല്യനിർണ്ണയത്തിലെ കാലതാമസം എന്നിവയും ചർച്ചയായി.
വിദ്യാർഥികൾ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കാൻ സിബിഎസ്ഇ മുൻപ് സമയപരിധി നീട്ടിനൽകുകയും പ്രത്യേക സംവിധാനത്തിലൂടെ പരാതികൾ അവലോകനം ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. രാജ്യത്തുടനീളമുള്ള വിദ്യാർഥികൾ, മാതാപിതാക്കൾ, അധ്യാപകർ എന്നിവർക്കിടയിൽ ആഴ്ചകളോളമായി നിലനിന്ന ആശങ്കകൾക്ക് ശേഷമാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.









0 comments