കേന്ദ്രസർക്കാരിന് സിബിസിഐയുടെ അതിരൂക്ഷവിമർശം
print edition എഫ്‌സിആർഎ ഭേദഗതി ബിൽ ന്യൂനപക്ഷ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം

ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിനെതിരെ (എഫ്‌സിആർഎ) അതിരൂക്ഷ വിമർശവുമായി കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ(സിബിസിഐ). കേന്ദ്രസർക്കാർ രൂപീകരിക്കുന്ന അതോറിറ്റി വഴി ന്യൂനപക്ഷങ്ങളുടെയും പൗരാവകാശ സംഘടനകളുടെയും സ്ഥാപനങ്ങളും ആസ്തിയും പിടിച്ചെടുക്കാനുള്ള ശ്രമമാണിതെന്ന് സംഘടന പ്രസ്‌താവനയിൽ പറഞ്ഞു.
ലൈസൻസ് പുതുക്കലിന്റെ മറവിൽ ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളിലേയ്‌ക്ക് കേന്ദ്രസർക്കാരിന് കടന്നുകയറാൻ വഴിയൊരുക്കുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്. ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും പൗരസംഘടനകളുടെയും പ്രവർത്തനത്തിൽ അനാവശ്യമായ ഇടപെടലുകൾക്ക് വഴിവയ്ക്കുന്ന നീക്കം ഗുരുതര ആശങ്ക ഉയർത്തുന്നു.
ലൈസൻസ് പുതുക്കാനും റദ്ദാക്കാനുമുള്ള അധികാരം കേന്ദ്രസർക്കാരിന് നൽകുകയും അവർ രൂപീകരിക്കുന്ന അതോറിറ്റി വഴി സ്ഥാപനങ്ങളുടെയും സ്വത്തിന്റെയും നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വ്യവസ്ഥകൾ അംഗീകരിക്കാനാകില്ല. നീതി, സുതാര്യത, ഉത്തരവാദിത്വം എന്നിവയെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കയും ഇതുയർത്തുന്നു. പ്രതിപക്ഷ എതിർപ്പുകൾ തള്ളി ഏകപക്ഷീയമായി കൊണ്ടുവന്ന ബില്ലിന്റെ ഉദ്ദേശശുദ്ധി സംശയകരമാണ്.
മൗലികാവകാശങ്ങളെ സംബന്ധിക്കുന്ന വിഷയങ്ങളിൽ വിശാലമായ കൂടിയാലോചനകൾ ആവശ്യമാണ്. ന്യൂനപക്ഷ സ്ഥാപനങ്ങളെ കർക്കശ സ്വഭാവമുള്ള ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരുന്നത് ജനാധിപത്യ തത്വങ്ങളെ ദുർബലപ്പെടുത്തും. ലൈസൻസ് കാലഹരണപ്പെടുന്പോൾ വിദേശസംഭാവനയും ആസ്‌തിയും കേന്ദ്രം ഏറ്റെടുക്കാൻ വ്യവസ്ഥ ചെയ്യുന്നത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാവിരുദ്ധവും സ്വഭാവിക നീതിയുടെ ലംഘനവുമാണ്. ബില്ലിലെ വിവാദവ്യവസ്ഥകളിൽ കേന്ദ്രസർക്കാർ വീണ്ടുവിചാരം നടത്തണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.










0 comments