സർക്കാർ സ്കൂളുകളിലെ ശോച്യാവസ്ഥ തുറന്നുകാട്ടി; അഭിജീത് ദീപ്കെയ്ക്കെതിരെ കേസ്

അഭിജീത് ദീപ്കെ സര്‍ക്കാര്‍ സ്കൂളില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്നു Photo: NDTV
പൂനെ: കോക്രോച്ച് ജനതാ പാർടി സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു. സർക്കാർ സ്കൂളുകളിലെ ശോചനീയാവസ്ഥ പുറത്തെത്തിക്കാൻ സിജെപിയുടെ നേതൃത്വത്തിൽ സിജെപിയുടെ സ്കൂൾ ഠിക് കരോ എന്ന ക്യാമ്പെയിൻ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി സർക്കാർ സ്കൂളിലെ ദയനീയാവസ്ഥ പുറത്തുകൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അഭിജീതിനെതിരെ പൊലീസ് കേസെടുത്തത്. സർക്കാർ സ്കൂളിലെ അധ്യാപകൻ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. അഭിജീതിനെ കൂടാതെ അജിൻക്യ ഷിൻഡെ, പേരറിയാത്ത 3,4 പേർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സർക്കാർ ജില്ലാ പരിഷദ് സ്‌കൂളിൽ അതിക്രമിച്ച് കയറിയെന്നും ദൃശ്യങ്ങൾ ചിത്രീകരിച്ചുവെന്നും സ്‌കൂൾ ജീവനക്കാരെ ചോദ്യം ചെയ്തുവെന്നും ആരോപിച്ചാണ് കേസ്. ക്ലാസുകൾ നടന്നുകൊണ്ടിരിക്കെ മുൻകൂർ അനുമതി വാങ്ങാതെ അഭിജീതും സംഘവും സ്‌കൂളിൽ കയറി എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. സർക്കാർ സ്കൂളിൽ വിദ്യാർഥികളുമായി സംവദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സിജെപി പുറത്തുവിട്ടിരുന്നു.
ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളായ 329 (3), 351(2), 356(2), 3 (5) എന്നിവ ചുമത്തിയാണ് സിജെപി നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്‌കൂൾ ഠിക് കരാവോ ക്യാമ്പെയിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം അഭിജീത് ദീപ്‌കെ മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂൾ സന്ദർശിച്ചത്. ഗ്രാമങ്ങളിലെ സർക്കാർ സ്‌കൂളുകളുടെ ശോചനീയാവസ്ഥ തുറന്ന് കാട്ടുന്ന സിജെപി ക്യാംപെയ്‌ന് വലിയ പിന്തുണയും ലഭിച്ചിരുന്നു.









0 comments