മറ്റ് പാര്‍ട്ടിക്കാര്‍ വോട്ട് ചെയ്യില്ല, ബിഎസ്പി ഇനി എല്ലാ തെരഞ്ഞെടുപ്പിലും തനിച്ച് നിൽക്കുമെന്ന് മയാവതി

ലഖ്നൗ:അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഉൾപ്പെടെ രാജ്യത്തുടനീളം എല്ലാ തെരഞ്ഞെടുപ്പിലും ബഹുജൻ സമാജ് പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി.
വ്യാഴാഴ്ച അവരുടെ എഴുപതാം പിറന്നാളായിരുന്നു.ജന്മദിനത്തിൽ ലഖ്‌നൗവിലെ പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത മാധ്യമസമ്മേളനത്തിലാണ് തീരുമാനം അറിയിച്ചത്. ചെറുതും വലുതുമായ എല്ലാ തെരഞ്ഞെടുപ്പുകളിലും സ്വതന്ത്രമായി മത്സരിക്കുന്നതാണ് കൂടുതൽ ഉചിതം. ഈ സാഹചര്യത്തിൽ ഒരു പാർട്ടിയുമായും ഒരു തരത്തിലുള്ള സഖ്യത്തിലും ഏർപ്പെടില്ലെന്ന് പാർട്ടി തീരുമാനിച്ചതായും അവര്‍ പറഞ്ഞു.
മറ്റ് പാര്‍ട്ടികൾ ഒന്നും തന്നെ ബി എസ് പി സ്ഥാനാര്‍ത്ഥികൾക്ക് വോട്ട് നൽകില്ലെന്നതാണ് ഈ തീരുമാനത്തിന് പ്രേരകമായത് എന്നാണ് വിശദീകരണം.
"സഖ്യത്തിലായാൽ തന്നെ ഒരു പാര്‍ട്ടിക്ക് അവരുടെ വോട്ടുകൾ ബി എസ് പിക്ക് നൽകാൻ കഴിയുമോ എന്നറിയില്ല -പ്രത്യേകിച്ച് ഉയർന്ന ജാതിക്കാരുടെ വോട്ടുകൾ.
ഭാവിയിൽ അത്തരത്തിൽ വോട്ടുകൾ ബിഎസ്പിക്ക് ഫലപ്രദമായി കൈമാറാൻ കഴിയുമെന്ന് പൂർണ്ണമായി ബോധ്യപ്പെട്ടാൽ സഖ്യ കക്ഷികളുമായി ചേര്‍ന്ന് മത്സരിക്കുന്നതിനെക്കുറിച്ച് അനുകൂല തീരുമാനം എടുക്കാം.
എന്നിരുന്നാലും അത്തരമൊരു സാഹചര്യം രാജ്യത്ത് യാഥാർത്ഥ്യമാകാൻ വർഷങ്ങളെടുക്കും " -മായാവതി പറഞ്ഞു.
2027-ൽ ബിഎസ്പിയെ വീണ്ടും അധികാരത്തിൽ കൊണ്ടുവരാൻ ഉത്തർപ്രദേശിലെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും അവര്‍ അവകാശപ്പെട്ടു. പാർട്ടിയുടെ നാല് തവണത്തെ ഭരണ കാലഘട്ടം ഓര്‍മ്മപ്പെടുത്തി. ഒരു ആശയക്കുഴപ്പവും ഉണ്ടാകരുത്. ഉത്തർപ്രദേശിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബഹുജൻ സമാജ് പാർട്ടി ഒറ്റയ്ക്ക് മത്സരിക്കും,"അവർ പറഞ്ഞു.
മായാവതിക്ക് 70വയസ്സ് തികഞ്ഞ വ്യാഴാഴ്ച ഉത്തർപ്രദേശിലുടനീളം ബി എസ് പി നേതൃത്വത്തിൽ 'ജൻ കല്യാണകാരി ദിവസ്'ആയി ആചരിച്ചു.

ലഖ്‌നൗവിലെ ബഹുജൻ സമാജ് പാർട്ടി ആസ്ഥാനത്ത് പത്രസമ്മേളനത്തിനിടെ ഷോർട്ട് സർക്യൂട്ട് മൂലം പുക നിറഞ്ഞത് വലിയ ആശങ്ക ഉയര്‍ത്തി. എങ്കിലും കൂടുതൽ അപായമില്ല.










0 comments