ബോംബ് ഭീഷണി; ദമ്മാം - ന്യൂഡൽഹി വിമാനത്തിന് അഹമ്മദാബാദിൽ അടിയന്തര ലാൻഡിങ്

ന്യൂഡൽഹി : ബോംബ് ഭീഷണിയെത്തുടർന്ന് ദമ്മാം - ന്യൂഡൽഹി വിമാനം അഹമ്മദാബാദിൽ അടിയന്തരമായി ലാൻഡ് ചെയ്തു. പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. വിമാനത്തിന്റെ ശുചിമുറിയിൽ “BOMB” എന്ന് എഴുതിയ ടിഷ്യു പേപ്പർ കാബിൻ ക്രൂ അംഗം കണ്ടെത്തിയതോടെയാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്.
പേപ്പർ കണ്ടയുടൻ കാബിൻ ക്രൂ വിവരം പൈലറ്റിനെ അറിയിക്കുകയും എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിമാനം തിരിച്ചുവിടുകയും ചെയ്തു. ഇറങ്ങിയതിന് പിന്നാലെ വിമാനം പ്രധാന ടെർമിനലിൽ നിന്ന് അകലെയുള്ള ഐസൊലേറ്റഡ് ബേയിലേക്ക് മാറ്റി.
വിമാനത്തിലുണ്ടായിരുന്ന 32 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ബോംബ് സ്ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരും വിശദമായി പരിശോധിച്ചെങ്കിലും സ്ഫോടകവസ്തുക്കളോ സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്തിയില്ല.
ശുചിമുറിയിൽ സന്ദേശം വച്ചയാൾക്കായി സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോംബ് ത്രെറ്റ് അസസ്മെന്റ് കമ്മിറ്റിയെ വിവരം അറിയിച്ചതായും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.










0 comments