കൊലപാതകക്കേസ്: കർണാടകത്തിൽ ബിജെപി എംഎൽഎ ബൈരതി ബസവരാജ് അറസ്റ്റിൽ

ബംഗളൂരു: കർണാടകത്തിലെ പ്രമുഖ ബിജെപി നേതാവും മുൻ മന്ത്രിയുമായ ബൈരതി ബസവരാജിനെ കൊലപാതകക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. അഹമ്മദാബാദിൽ നിന്ന് ബംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഉടനെയാണ് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. കർണാടക കെആർ പുരം എംഎൽഎയാണ് ബസവരാജ്.
വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ എംഎൽഎയുടെ വരവിനായി കാത്തിരുന്ന ഉദ്യോഗസ്ഥർ അദ്ദേഹത്തെ തടയുകയായിരുന്നു. റിയൽ എസ്റ്റേറ്റ് വ്യാപാരിയായ ശിവപ്രകാശ് എന്ന ബിക്ലു ശിവു കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് ഈ നടപടി. കൊലപാതകക്കേസിൽ പ്രതിയായ ബസവരാജിന് കർണാടക ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെതിരെ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളാൻ കോടതി വിസമ്മതിച്ചു.
സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായി മണിക്കൂറുകൾക്കകമാണ് അറസ്റ്റ് നടന്നത്. കേസിലെ അഞ്ചാം പ്രതിയാണ് ബസവരാജ്. 2025 ജൂലൈ 15-ന് ഭാരതി നഗറിൽ വെച്ചാണ് ശിവപ്രകാശ് കൊല്ലപ്പെട്ടത്. അമ്മയുടെ മുന്നിൽ വെച്ച് കാറിലെത്തിയ സംഘം ഇരുമ്പ് ദണ്ഡുകളും വടിവാളുകളും ഉപയോഗിച്ച് ശിവപ്രകാശിനെ മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കിതഗനൂർ പ്രദേശത്തെ ഒരു സ്വത്ത് തർക്കത്തെത്തുടർന്നാണ് ക്വട്ടേഷൻ നൽകി കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.










0 comments