ബിഹാർ രാജ്യസഭാ തെരഞ്ഞെടുപ്പ്
ആറിൽ, മൂന്ന് എംഎൽഎമാർ കൂറുമാറി; ബിജെപിയിലേയ്ക്കെന്ന് സൂചന, കോൺഗ്രസിൽ ആശങ്ക

പ്രതീകാത്മക ചിത്രം
പട്ന: ബിഹാറിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ എംഎൽഎമാർ കൂറുമാറിയതിൽ ആശങ്കയോടെ കോൺഗ്രസ് നേതൃത്വം. നിയമസഭയിൽ ആറംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്, ഇതിൽ മൂന്നുപേരാണ് ബിജെപി സ്ഥാനാർഥിക്ക് അനുകൂലമായി വോട്ട് ചെയ്തത്. ഇത് കോൺഗ്രസ് നേതൃത്വത്തിന് വലിയ തിരിച്ചടിയായി. ഇതോടെ കൂറുമാറിയവർ ബിജെപിയിലേയ്ക്ക് എന്ന സൂചനയും ബലപ്പെട്ടതോടെ വലിയ ആശയക്കുഴപ്പത്തിലാണ് കോൺഗ്രസ്.
മൂന്ന് പേർക്ക് പുറമെ ഒരു കോൺഗ്രസ് നേതാവ് കൂടി നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് നിയമസഭാ കക്ഷിയിൽ നിലവിൽ നേതാവോ വിപ്പോ ഇല്ലാത്തത് പാർട്ടിയിലെ അച്ചടക്കമില്ലായ്മയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് പ്രവർത്തകരുടെ വിലയിരുത്തൽ. ഈ ശൂന്യത പിളർപ്പിലേയ്ക്കും വഴി വെയ്ക്കുമെന്നാണ് നിരീക്ഷണം.
നിലവിൽ ബിഹാർ നിയമസഭയിൽ 89 എംഎൽഎമാരുള്ള ബിജെപിക്ക് സഖ്യകക്ഷികളിലെ 28 പേരുടെ പിന്തുണ കൂടി ചേരുമ്പോൾ ആകെ 117 പേരുടെ പിന്തുണയുണ്ട്. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 122 സീറ്റുകളിലേക്ക് ഇനി അഞ്ച് സീറ്റുകളുടെ കുറവ് മാത്രമാണുള്ളത്. നാല് കോൺഗ്രസ് എംഎൽഎമാർ കൂടി ബിജെപി പാളയത്തിലെത്തിയാൽ, ജനതാദൾ യുണൈറ്റഡിന്റെ (ജെഡിയു) പിന്തുണയില്ലാതെ തന്നെ ഭൂരിപക്ഷത്തിന് തൊട്ടടുത്ത് (121 സീറ്റുകൾ) എത്താൻ ബിജെപി സഖ്യത്തിന് സാധിക്കും. ബിജെപിയെ വളർത്താൻ കോൺഗ്രസ് തന്നെ മുൻകൈ എടുക്കുന്നു എന്നതിന് തെളിവ് കൂടിയാവുകയാണ് എംഎൽഎമാരുടെ ഈ കൂറുമാറ്റം.










0 comments