കുംഭമേള ബിജെപി സർക്കാർ സ്വയം പ്രമോഷനുള്ള വേദിയാക്കി മാറ്റരുത്; അഖിലേഷ് യാദവ്

ലഖ്‌നൗ: കുംഭമേളയിൽ തിക്കിലും തിരക്കിലുംപ്പെട്ട് പത്തിലധികം പേർ മരിച്ച സംഭവത്തിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവ്.
ബിജെപി സർക്കാർ കുംഭമേള സ്വയം പ്രമോഷനുള്ള സ്ഥലമായാണ് കണക്കാക്കാക്കുന്നതെന്ന് അഖിലേഷ് യാദവ് പറഞ്ഞു. കുംഭമേളയിൽ ആസൂത്രണം ചെയ്യുന്നതിൽ സർക്കാരിന് തെറ്റുപറ്റിയെന്നും ആളുകൾക്ക് ടോയ്‌ലറ്റ് പോലുള്ള പ്രാഥമിക ആവശ്യങ്ങൾക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതും സർക്കാരിന്റെ കണ്ണിൽപ്പെടുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. കുംഭമേളയിൽ ചിലർക്ക് വിഐപി പരിഗണന നൽകുന്നതിനെയും വിമർശിച്ചു. വിഐപികളുടെ വരവ് മൂലം സാധാരണക്കാർക്ക് ഉണ്ടാകുന്ന അസൗകര്യങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.
"വിഐപികൾക്ക് വരാൻ റോഡ് വൺവേ ആക്കുന്നതിനാൽ ബുദ്ധിമുട്ടുകൾ നേരിടുന്നത് സാധാരണ ജനങ്ങളാണ്. അതിനാൽ സർക്കാർ തന്നെ ഇതിന് പരിഹാരമുണ്ടാക്കണം. സർക്കാർ ബസുകൾ ഇതിനായി ഉപയോഗപ്പെടുത്തണം. ഇവ തന്റെ പരാതി എന്നതിനുപുറമേ നിർദേശങ്ങളായിട്ടാണ് പരിഗണിക്കേണ്ടതെന്നും അഖിലേഷ് യാദവ് പറഞ്ഞു.
“കുംഭമേളയുടെ ബജറ്റ് 10,000 കോടിയാണ്, ഈ ബജറ്റിൽ ഉണ്ടാകേണ്ട സൗകര്യങ്ങൾ അവിടെയില്ല, വരുന്ന പാവപ്പെട്ട ആളുകൾക്ക് സർക്കാർ പരമാവധി സൗകര്യങ്ങൾ ഒരുക്കണം. ആളുകൾക്ക് ദീർഘദൂരം നടക്കണം. ടോയ്‌ലറ്റുകളുടെ ക്രമീകരണം ഇല്ല. ഉള്ള ടോയ്‌ലറ്റുകളിലും വെള്ളം എത്തിക്കണം അദ്ദേഹം പറഞ്ഞു.
കുംഭമേളയിൽ തിക്കിലും തിരക്കിലുംപ്പെട്ട് പത്തോളം പേരാണ് മരണമടഞ്ഞത്. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ചികിത്സ തേടിയവരിൽ കൂടുതലും സ്ത്രീകളാണെന്നുമാണ് വിവരം. നിരവധി സ്ത്രീകൾക്ക് ശ്വാസംമുട്ടൽ ഉണ്ടായതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പുലർച്ചെ 1:30 ഓടെയാണ് അപകടം ഉണ്ടായത്.








0 comments