print edition ജാദവ്‌പുർ തിരിച്ചുപിടിക്കാൻ ബികാഷ് രഞ്ജൻ ഭട്ടാചാര്യ

ബികാഷ് രഞ്ജൻ ഭട്ടാചാര്യ പ്രചാരണത്തിനിടെ
ഗോപി
Published on Apr 25, 2026, 12:00 AM | 1 min read
കൊൽക്കത്ത: ജനകീയ പ്രശ്‌നങ്ങളിൽ സുപ്രീംകോടതിവരെയുള്ള നിയമ വേദികളിലും പുറത്തും വീറോടെ വാദിക്കുന്ന ജനകീയ അഭിഭാഷകൻ ബികാഷ് രഞ്ജൻ ഭട്ടാചാര്യയുടെ ശബ്‌ദം ഇനി നിയമ നിർമാണ സഭയിലും മുഴക്കുന്നതിനുള്ള പോരാട്ടമാണ് ജാദവ്‌പുരിൽ. ബികാഷിനെ സിപിഐ എം ജാദവ്‌പുരിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് ബംഗാളിലൊട്ടാകെ വലിയ ശ്രദ്ധനേടി.
പാർടി സംസ്ഥാന കമ്മിറ്റിയംഗമായ അദ്ദേഹം കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ മേയറും രാജ്യസഭാംഗവുമായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പൊതുതാൽപര്യഹർജികൾ ഫയൽചെയ്യുന്ന വക്കീലെന്ന പേരും ബികാഷിനുണ്ട്. രാജ്യസഭയിലെ കാലാവധി കഴിഞ്ഞമാസം പൂർത്തിയാക്കിയ അദ്ദേഹം എംപിമാർക്കുള്ള പെൻഷൻ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
കൊൽക്കത്ത നഗരത്തിന്റെ തെക്കുള്ള ജാദവ്‌പുർ ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായിരുന്നു. മണ്ഡലം നിലവിൽ വന്ന 1967നുശേഷം രണ്ടുതവണ മാത്രമാണ് സിപിഐ എം ഇതര സ്ഥാനാർഥി ജയിച്ചത്. കിഴക്കൻ ബംഗാളിൽനിന്ന് കുടിയേറിയവരുടെ പിൻതലമുറക്കാരാണ് ഇവിടെ ഭൂരിപക്ഷവും. വിഖ്യാതമായ ജാദവ്‌പുർ വിശ്വവിദ്യാലയമുൾപ്പെടെ ദേശീയ പ്രധാന്യമുള്ള പല സ്ഥാപനങ്ങളും ഇവിടെയുണ്ട്.
തൃണമൂലിനുവേണ്ടി ദേബബ്രത മജുംദാറും ബിജെപിയുടെ സർബോരി മുഖർജിയും കോൺഗ്രസിനുവേണ്ടി ശ്യാമലി മണ്ഡലും രംഗത്തുണ്ട്. സിപിഐ എമ്മും തൃണമൂലും തമ്മിലാണ് മുഖ്യ പോരാട്ടം. സിപിഐ എമ്മിനുവേണ്ടി പാർടി ജനറൽ സെക്രട്ടറി എം എ ബേബി, മുതിർന്ന നേതാവ് ബൃന്ദ കാരാട്ട് എന്നിവർ റാലിയിൽ പങ്കെടുത്തു.










0 comments