ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമീഷന്റെ ബിജെപി പക്ഷപാതം ശരിവയ്ക്കുന്നു- സിപിഐ എം

Lsgd Election
വെബ് ഡെസ്ക്

Published on Aug 19, 2025, 07:19 PM | 2 min read

ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ ബിജെപിയോട്‌ പക്ഷപാതം കാട്ടുന്നുവെന്ന ആരോപണം ആവർത്തിച്ച്‌ ശരിവയ്‌ക്കുന്നതാണ്‌ പരിഷ്കരിച്ച ബിഹാർ വോട്ടർ പട്ടികയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ. വോട്ടർ പട്ടിക പരിഷ്കരണം സംബന്ധിച്ച് ജൂൺ 24 ലെ പ്രഖ്യാപനത്തിന് മുമ്പ് രാഷ്ട്രീയ പാർടികളുമായി കൂടിയാലോചനകൾ നടത്തിയിരുന്നില്ല. ഇത് അതുവരെയുണ്ടായിരുന്ന വ്യവസ്ഥകൾക്ക് വിരുദ്ധമായിരുന്നു. തീവ്ര പുനഃപരിശോധനയ്ക്കായി ദീർഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ആവശ്യമാണ്. വോട്ടർ പട്ടിക തയ്യാറാക്കുന്നതിനുള്ള ഉത്തരവാദിത്തം ആർട്ടിക്കിൾ 326 പ്രകാരം തെരഞ്ഞെടുപ്പ് കമീഷനിൽ നിക്ഷിപ്തമാണ്. അതിനാൽ തന്നെ പരിശോധിച്ചുറപ്പിച്ച എതിർപ്പുകളുടെ അടിസ്ഥാനത്തിൽ മാത്രമേ കരട് പട്ടികയിൽ നിന്ന് പേരുകൾ ഇല്ലാതാക്കാൻ കഴിയൂ എന്നും സിപിഐ എം പ്രസ്താവനയിൽ അറിയിച്ചു.


വോട്ടർ പട്ടിക പരിഷ്കരണത്തിൽ വീടുകൾ തോറുമുള്ള പരിശോധനയാണ് കമീഷൻ നിർദേശിച്ചത്. അതോടൊപ്പം കമീഷൻ നിർദേശിക്കുന്ന പതിനൊന്ന് രേഖകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കുകയും വേണം. എന്നാൽ പുതുതായുള്ള നടപടിക്രമമായിരുന്നതിനാൽ ഇവയിൽ പലതും ബിഹാറിലെ ആളുകളുടെ പക്കലില്ല. അതിനാൽ രേഖകളില്ലാത്തയാളുകളെ ഇന്ത്യൻ പൗരന്മാരല്ലെന്ന് കണക്കാക്കി പട്ടികയിൽ നിന്നും ഒഴിവാക്കി. ഇത് ആർട്ടിക്കിൾ 326 പൗരന്മാർക്ക് ഉറപ്പ് നൽകുന്ന വോട്ടവകാശത്തിന്റെ സാർവത്രികതയുടെ പൂർണമായ ലംഘനമായിരുന്നു. വിഷയം സംബന്ധിച്ച് പ്രതിപക്ഷ പാർടികൾ ഒരുമിച്ച് തെരഞ്ഞെടുപ്പ് കമീഷനെ കണ്ടു. പക്ഷേ ഇത്രയുമധികമാളുകൾക്ക് വോട്ടവകാശം നിഷേധിക്കപ്പെടുന്ന, ഭീഷണിയുയർത്തുന്ന സാഹചര്യം ശരിയാക്കുമെന്ന് യാതൊരു ഉറപ്പും കമീഷൻ നൽകിയില്ല. പൗരന്മാരുടെ വോട്ടവകാശം സംരക്ഷിക്കാൻ പ്രതിപക്ഷം നീക്കങ്ങൾ നടത്തി. തുടർന്ന് വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ പുറത്തായ 65 ലക്ഷം ആളുകളുടെ പേരുകളും, അവർ എന്തുകൊണ്ട് പുറത്തായി എന്ന കാരണവും വ്യക്തമാക്കാൻ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷനോട് നിർദ്ദേശിച്ചു.


വോട്ടർ പട്ടിക പരിഷ്കരണത്തിലുടനീളം സുതാര്യത നിലനിർത്തുന്നതിൽ തെരഞ്ഞെടുപ്പ് കമീഷൻ പരാജയപ്പെട്ടു. വോട്ടവകാശം നിഷേധിക്കപ്പെട്ടവരിൽ ഗണ്യമായ പങ്കും ന്യൂനപക്ഷ സമുദായങ്ങൾ, സ്ത്രീകൾ, ദരിദ്ര കുടുംബങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഈ പ്രക്രിയയിൽ ബിഹാറിലെ ജനങ്ങൾക്ക് അതൃപ്തിയുണ്ട്. വോട്ടർ പട്ടികയിൽ നുഴഞ്ഞുകയറിയവർ എന്നാണ് ഒഴിവാക്കപ്പെട്ട ആളുകളെക്കുറിച്ച് സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ ചെങ്കോാട്ടയിൽ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്. ആ പ്രസം​ഗത്തിലൂടെ ആർ‌എസ്‌എസിന്റെ അജണ്ട നടപ്പിലാക്കുന്ന മോദിയുടെ നീക്കം വ്യക്തമായിരുന്നു.


ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബെംഗളൂരു നിയമസഭാ മണ്ഡലങ്ങളിലൊന്നിൽ നടന്ന വൻ 'വോട്ട് മോഷണം' പരിഹരിക്കുന്നതിലും തെരഞ്ഞെടുപ്പ് കമീഷൻ പരാജയപ്പെട്ടു. ഇതോടെ സ്വതന്ത്രമായ പ്രവർത്തിക്കാൻ നിയോഗിക്കപ്പെട്ട ഭരണഘടനാ സ്ഥാപനമായ കമീഷനെതിരെ ആശങ്കകൾ വർദ്ധിച്ചുവരികയാണ്. കമീഷന്റെ പക്ഷപാതപരമായ സമീപനം ജനങ്ങൾക്കിടയിൽ പ്രചാരണത്തിലൂടെ തുറന്നുകാട്ടണമെന്നും സിപിഐഎം പ്രസ്താവനയിൽ ആഹ്വാനം ചെയ്തു. വോട്ടർപ്പടികയുടെ തീവ്ര പുനഃപരിശോധനയെന്ന പേരിൽ നടത്തിയ പരിഷ്കരണത്തിനെതിരെ പാർലമെന്റിലും പുറത്തും, ഡൽഹിയിലും പൊതുജനങ്ങൾക്കിടയിലും പ്രതിഷേധം അലയടിച്ചു. ഈ വിഷയത്തിൽ സ്വീകരിക്കേണ്ട സംയുക്ത നിലപാട് ചർച്ച ചെയ്യുന്നതിനായി ഇന്ത്യ കൂട്ടായ്‌മ യോഗം ചേർന്നു. ബിഹാറിലെ 25 ജില്ലകളെ ഉൾപ്പെടുത്തി 16 ദിവസത്തെ 'വോട്ടർ അധികാർ യാത്ര' നടത്താൻ ഇന്ത്യ കൂട്ടായ്‌മ തീരുമാനിച്ചു. സെപ്റ്റംബർ 1ന് പട്‌നയിൽ നടക്കുന്ന വൻ പൊതു റാലിയോടെ സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home