print edition കോഴയിൽ അടിപതറി കോൺഗ്രസ്; ബിഹാറിലും സീറ്റ് കച്ചവടം, നടപടി എടുക്കാതെ നേതൃത്വം

ന്യൂഡൽഹി: ഹരിയാനയ്‍ക്ക് സമാനമായി ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് നേതാക്കൾ സീറ്റ് കച്ചവടം നടത്തിയെന്ന ആരോപണം ശക്തമാകുന്നു. കോൺഗ്രസിന്റെ അതിദയനീയ പ്രകടനത്തിന് കാരണം കോടികൾ കൈപ്പറ്റിയുള്ള സീറ്റ് കച്ചവടമാണെന്നും നടപടി വേണെമെന്നും ആവശ്യപ്പെട്ട് ബിഹാർ കോൺഗ്രസിലെ ഒരുവിഭാഗം ഹൈക്കമാൻഡിനെ സമീപിച്ചു.
ഫലപ്രഖ്യാപനശേഷം 2025 നവംബറിൽ ഡൽഹിയിൽ എഐസിസി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ രാഹുൽഗാന്ധിയോടും മല്ലികാർജുൻ ഖാർഗെയോടും ബിഹാർ നേതാക്കൾ സീറ്റ് കച്ചവടത്തിന്റെ വിവരം പങ്കുവച്ചിരുന്നു. 61 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ജയിക്കാനായത് ആറ് സീറ്റിൽ മാത്രം.
ഇൗ തകർച്ചയ്‌ക്ക് പിന്നിൽ പ്രമുഖ നേതാക്കളാണെന്ന് ആരോപിച്ച അരാരിയയിൽനിന്നുള്ള എംഎൽഎ അബിദുർറഹ്‌മാൻ ഉത്തരവാദികളായ നേതാക്കളുടെ പട്ടിക ഹൈക്കമാൻഡിന് കൈമാറി. സീറ്റിന് ഏഴ് കോടിവരെ കൈപ്പറ്റിയാണ് പലയിടത്തും സ്ഥാനാർഥികളെ മത്സരിപ്പിച്ചതെന്നും ആരോപിച്ചു.
വിശദ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കാമെന്ന് രാഹുൽ ഗാന്ധി ഉറപ്പുനൽകി. മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതിൽ സംസ്ഥാന കോൺഗ്രസിൽ അമർഷം ശക്തമാണ്.
പ്രമുഖ നേതാക്കളും സ്റ്റാഫ് അംഗങ്ങളും എംപിമാരും ഉൾപ്പെടെ ഏഴ് കോടി തട്ടിയെന്നാണ് ഹരിയാനയിലെ മഹിളാകോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന സുചിത്രാദേവിയുടെ ഭർത്താവ് ഗൗരവ് കുമാർ ആരോപിച്ചത്.
കേരളമടക്കം അഞ്ചിടത്ത് പ്രചാരണം മുറുകുമ്പോൾ കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവർക്കെതിരെ ഉയർന്ന ആരോപണത്തിൽ നേതൃത്വം ഉലഞ്ഞിരിക്കെയാണ് ബിഹാർ സീറ്റ് കോഴയും ചർച്ചയായത്. പരാതികൾ അന്വേഷിക്കാൻ ആഭ്യന്തരസമിതി രൂപീകരിച്ചേക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പ്രതികരിച്ചു.










0 comments