102 കോടിയുടെ സ്വർണ്ണക്കടത്ത് കേസ്: നടി രന്യ റാവുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു

ബംഗളൂരു: 102 കോടി രൂപയുടെ സ്വർണ്ണക്കടത്ത് കേസിൽ കന്നഡ നടി രന്യ റാവുവിനെതിരെ ഇ ഡി കുറ്റപത്രം സമർപ്പിച്ചു. ഒരു വർഷത്തിനിടെ 127 കിലോയിലധികം സ്വർണ്ണം ഇന്ത്യയിലേക്ക് കടത്തിയതായാണ് ഇ ഡിയുടെ കണ്ടെത്തൽ. ബംഗളൂരുവിലെ പ്രത്യേക പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
രന്യ റാവുവിനെ കൂടാതെ സഹായി തരുൺ കൊണ്ടൂരു, സ്വർണ്ണ വ്യാപാരി സാഹിൽ സക്കറിയ ജെയിൻ എന്നിവരെയും കുറ്റപത്രത്തിൽ പ്രതി ചേർത്തിട്ടുണ്ട്. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രന്യ റാവുവിന്റെ രണ്ടാനച്ഛനാണ്. കഴിഞ്ഞ വർഷം ബംഗളൂരു വിമാനത്താവളത്തിൽവച്ചാണ് രന്യ പിടിയിലായത്.
ദുബായിൽ നിന്നുള്ള പതിനഞ്ച് ദിവസത്തിനിടയിലെ നാലാമത്തെ യാത്രയായതിനാൽ രന്യ നിരീക്ഷണത്തിലായിരുന്നു. വിമാനത്താവളത്തിന് പുറത്തുകടക്കാൻ ഏതാനും അടികൾ മാത്രം ബാക്കിയുള്ളപ്പോഴാണ് റവന്യൂ ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചും ധരിച്ചും 14.2 കിലോ സ്വർണ്ണമാണ് അന്ന് കടത്താൻ ശ്രമിച്ചത്. തുടർന്ന് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.06 കോടി രൂപയുടെ സ്വർണ്ണാഭരണങ്ങളും 2.67 കോടി രൂപയും കണ്ടെടുത്തു.
ഒരു കിലോ സ്വർണ്ണം കടത്തുന്നതിന് 4 മുതൽ 5 ലക്ഷം രൂപ വരെയാണ് രന്യ കമ്മീഷനായി വാങ്ങിയിരുന്നത്. സ്വർണ്ണം വിറ്റുകിട്ടുന്ന പണം ഹവാല ചാനലുകൾ വഴിയാണ് കൈമാറിയിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി. നിലവിൽ ബംഗളൂരു സെൻട്രൽ ജയിലിലാണ് നടി കഴിയുന്നത്.










0 comments