print edition നീറ്റ് ക്രമക്കേടിൽ കേന്ദ്രത്തിനെതിരായ പ്രതിഷേധം വിലക്കി കർണാടകം; ബംഗളൂരുവിൽ എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെ പൊലീസ് അതിക്രമം

ബംഗളൂരുവിൽ നീറ്റ് ചോദ്യച്ചോർച്ച ഉൾപ്പെടെ കേന്ദ്ര സർക്കാരിന്റെ വിദ്യാർഥിവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജിയെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ
ബംഗളൂരു: നീറ്റ്, സിബിഎസ്‌ഇ ക്രമക്കേടുകൾ ഉൾപ്പെടെ കേന്ദ്ര സർക്കാരിന്റെ വിദ്യാർഥി വിരുദ്ധ നയങ്ങൾക്കെതിരെ ബംഗളൂരുവിൽ പ്രതിഷേധിച്ച എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെ പൊലീസ് അതിക്രമം.
ബംഗളൂരു ടൗൺഹാളിനുമുന്നിൽ പ്രതിഷേധിച്ച എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി ഉൾപ്പെടെയുള്ള അമ്പതോളം പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ്‌ചെയ്‌തു. ബംഗളൂരുവിൽ പ്രതിഷേധം നടത്തുന്നതിന് കർണാടക പൊലീസ് അനുമതി നിഷേധിച്ചിരുന്നു. സമരം അറിയിച്ചുള്ള എസ്‌എഫ്‌ഐ ഫെയ്‌സ്‌ബുക്ക് പോസ്റ്റിന് അടിയിലും പൊലീസ് ഭീഷണിയുണ്ടായി.
തുടർന്ന് വിലക്കുകൾ മറികടന്ന് തിങ്കൾ വൈകിട്ട് നാലോടെ ബംഗളൂരു ടൗൺഹാളിനുമുന്നിൽ എസ്‌എഫ്‌ഐ പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. എസ്എഫ്ഐ കർണാടക സംസ്ഥാന സെക്രട്ടറി വിജയ്, പ്രസിഡന്റ് ശിവപ്പ, കേന്ദ്ര കമ്മിറ്റി അംഗം എസ് സുജാത, ഡോ. ബസവരാജ് തുടങ്ങിയവരെയും പൊലീസ് അറസ്റ്റ്‌ചെയ്‌തു.
വിദ്യാർഥിനികളെ ഉൾപ്പെടെ റോഡിലൂടെ വലിച്ചിഴച്ചു. സിൽവർ ജൂബിലി പാർക്ക് പൊലീസ് സ്റ്റേഷനിലും പ്രവർത്തകർ പ്രതിഷേധിച്ചു. പ്രവർത്തകരെ രാത്രി ഏഴോടെ ജാമ്യത്തിൽ വിട്ടയച്ചു.










0 comments