മൂന്ന് മണിക്കൂറിനുള്ളിൽ തട്ടിയത് 49 കോടി രൂപ; മണി വ്യൂ ആപ്പ് ഹാക്ക് ചെയ്ത രണ്ടുപേർ അറസ്റ്റിൽ

ബംഗളുരു: മണി വ്യൂ ആപ്പിൽ നിന്ന് മൂന്ന് മണിക്കൂർ കൊണ്ട് 49 കോടി രൂപ ഹാക്ക് ചെയ്ത് ഹാക്കർമാർ. ആപ്പും ബാങ്കുകളുമായി വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ സംവിധാനമായ എ.പി.ഐ. (അപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫേസ്) കീ ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്.
ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) സൈബർ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിൽ, ദുബായ്, ചൈന, ഹോങ്കോങ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്ന് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്തി. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജനാണ് ഓപ്പറേഷൻ്റെ മുഖ്യ സൂത്രധാരൻ.
മണി വ്യൂ ആപ്പിൻ്റെ എ.പി.ഐ. സംവിധാനം ഹാക്ക് ചെയ്ത ശേഷം 653 വ്യാജ 'മ്യൂൾ' അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്യുകയായിരുന്നു. തങ്ങളുടെ ഡിജിറ്റൽ കാൽപ്പാടുകൾ മറയ്ക്കുന്നതിനായി, യഥാർത്ഥ അക്കൗണ്ടുകൾക്കൊപ്പം മ്യൂൾ അക്കൗണ്ടുകളും ഉപയോഗിച്ച് ചെറിയ കമ്മീഷൻ നൽകി വ്യക്തികളെക്കൊണ്ട് പണം പിൻവലിപ്പിച്ചു.
തട്ടിപ്പുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ബെലഗാവി സ്വദേശി ഇസ്മായിൽ അത്താർ, മഹാരാഷ്ട്ര സ്വദേശി പട്ടേൽ എന്നിവരെ സി.സി.ബി. സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ലാപ്ടോപ്പുകളും പെൻഡ്രൈവുകളും പിടിച്ചെടുത്തു. തട്ടിപ്പ് നടത്തിയ 49 കോടി രൂപയിൽ 10 കോടി രൂപ പൊലീസ് മരവിപ്പിച്ചിട്ടുണ്ട്. ദുബായിലെ മൂന്ന് പ്രതികളെയും ഹോങ്കോങ്ങിലെ രണ്ട് പ്രതികളെയും കണ്ടെത്താനായി അന്താരാഷ്ട്ര ഏജൻസികളുമായി ചേർന്ന് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.










0 comments