ബംഗാളിൽ ആൾക്കൂട്ടം തല്ലിക്കൊന്നത് മംഗളൂരു സ്വദേശിയെ: കൊല്ലപ്പെട്ടത് മലയാളിയല്ല

പ്രതീകാത്മക ചിത്രം
കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ടം തല്ലിക്കൊന്നത് മംഗളൂരു സ്വദേശിയെ. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലുണ്ടായ ക്രൂരമായ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ലെന്ന് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടത് മംഗളൂരു സ്വദേശിയായ സന്ദീപ് നായിക് (30) ആണെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് ബംഗാൾ പൊലീസ് മംഗളൂരു പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്.
മരിച്ചത് സന്ദീപ് നായർ എന്ന മലയാളിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിലടക്കം വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. സന്ദീപ് നായിക്കിനെ മോഷ്ടാവെന്നാരോപിച്ച് ഒരു സംഘം ആളുകൾ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
കേരളത്തിൽ ജോലി ചെയ്യുന്ന സഹപ്രവർത്തകർക്കൊപ്പം രണ്ടാഴ്ച മുമ്പാണ് ഇയാൾ കുൽത്തലിയിൽ എത്തിയത്. എന്നാൽ പ്രാദേശിക ഭാഷ അറിയാത്തതിനാൽ, തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിക്കാനോ കാര്യങ്ങൾ വിശദീകരിക്കാനോ ഇയാൾക്ക് സാധിച്ചില്ല. ഇത് അക്രമിസംഘത്തെ കൂടുതൽ പ്രകോപിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതുകൂടാതെ സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുമുണ്ട്.









0 comments