മൈസൂരു ദസറയ്ക്ക് തുടക്കം: ഭാനു മുഷ്താഖ് ഉദ്ഘാടനം ചെയ്തു

photo credit: Siddaramaiah facebook
ന്യൂഡൽഹി: പ്രശസ്തമായ മൈസൂരു ദസറയ്ക്ക് തുടക്കം. ബുക്കർ സമ്മാന ജേതാവായ എഴുത്തുകാരി ഭാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ചാമുണ്ഡേശ്വരിയുടെ വിഗ്രഹത്തിൽ പുഷ്പാർച്ചന നടത്തി പരമ്പരാഗതവുമായ ചടങ്ങുകളോടെയായിരുന്നു ഉദ്ഘാടനം. ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിമാരും ജനപ്രതിനിധികളും രാജകുടുംബാംഗങ്ങളും പങ്കെടുത്തു. ഭക്ഷ്യമേള, പുഷ്പമേള, സാംസ്കാരിക പരിപാടികൾ, പ്രശസ്തമായ ദസറ ഘോഷയാത്ര (ജംബൂ സവാരി), എയർ ഷോ, ടോർച്ച് ലൈറ്റ് പരേഡ് എന്നിവയും ദസറയുടെ ആകർഷണമാണ്.
ദസറ ഉദ്ഘാടനം ചെയ്യാൻ ഭാനു മുഷ്താഖിനെ ക്ഷണിച്ചതിനുപിന്നാലെ എതിർപ്പുമായി ബിജെപി രംഗത്തെത്തിയിരുന്നു. ഇതിനെതിരെ ബിജെപി നേതാവ് അടക്കം നൽകിയ ഹർജി കർണാടക ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളി. മൈസൂർ ദസറ ആഘോഷങ്ങൾക്ക് ഹിന്ദു സമുദായത്തിന് പുറത്ത് നിന്നുള്ള ഒരാളെ ക്ഷണിക്കുന്നത് മതപരമായ അവകാശങ്ങൾക്ക് വിരുദ്ധമാണെന്നുമായിരുന്നു ഹർജിക്കാരൻ വാദിച്ചത്.
ഉദ്ഘാടന ചടങ്ങിൽ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പൂജ നടക്കുന്നുണ്ടെന്നും ഹിന്ദു അല്ലാത്ത ഒരാൾ പങ്കെടുക്കുന്നത് മതവികാരങ്ങളെ വ്രണപ്പെടുത്തുമെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ ഹർജിക്കാരൻ ഭരണഘടനയുടെ ആമുഖം വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ച് സുപ്രീംകോടതി ഹർജി തള്ളുകയായിരുന്നു. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പരിപാടി വ്യത്യസ്ത മതത്തിൽ വിശ്വസിക്കുന്നൊരാൾ ഉദ്ഘാടനം ചെയ്യുന്നതുകൊണ്ട് ഹർജിക്കാരുടെ ഏതെങ്കിലും ഭരണഘടനാ അവകാശങ്ങൾ ഹനിക്കപ്പെടുമെന്ന് കരുതുന്നില്ലെന്ന് കർണാടക ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. 2017ൽ എഴുത്തുകാരൻ കെ എസ് നിസാർ അഹമ്മദാണ് ദസറ ആഘോഷം ഉദ്‌ഘാടനം ചെയ്‌തത്. സെപ്തംബർ 22 മുതൽ ഒക്ടബോർ 2 വരെയാണ് ഇത്തവണത്തെ ദസറ ആഘോഷം.










0 comments