കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധനയം തിരുത്തിയില്ലെങ്കിൽ വീണ്ടും സമരം; ബെഫി

ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിച്ചില്ലെങ്കിൽ സെപ്തംബർ 28 മുതൽ 30 വരെ വീണ്ടും പണിമുടക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി). കേന്ദ്രസർക്കാരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ന് ബാങ്ക് ജീവനക്കാർ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. രാജ്യത്തുടനീളം പണിമുടക്ക് വിജയമാണെന്ന് ബെഫി പ്രസ്താവനയിൽ അറിയിച്ചു.
അഞ്ച് ദിവസത്തെ ബാങ്കിങ് പ്രവൃത്തിവാരം നടപ്പിലാക്കുക, പിഎൽഐ വിതരണത്തിലെ ഏകപക്ഷീയമായ നിലപാട് തിരുത്തുക, ഒപിഎസ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കാത്ത കേന്ദ്ര സർക്കാരിന്റെയും ധനകാര്യ മന്ത്രാലയത്തിന്റെയും ഉദാസീനമായ സമീപനത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. എൻപിഎഫ് ഒഴിവാക്കി പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) നടപ്പിലാക്കുക, പെൻഷൻ പരിഷ്കരണം, ക്ലർക്ക്മാരുടെയും സബ് സ്റ്റാഫുകളുടെയും നിയമനം, ഗ്രാറ്റുവിറ്റി പരിധി വർദ്ധിപ്പിക്കൽ, പെൻഷനിൽ ഏകീകൃത ഡിഎ എന്നിവയാണ് മറ്റ് പ്രധാന ആവശ്യങ്ങൾ.
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യുഎഫ്ബിയു) ആഹ്വാനപ്രകാരം രാജ്യത്തുടനീളമുള്ള 8 ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസർമാരും പണിമുടക്കിൽ പങ്കെടുത്തു. യുവതലമുറയുടെ വലിയ പങ്കാളിത്തം ഇതിൽ ശ്രദ്ധേയമായിരുന്നു.
എക്സിക്യൂട്ടീവുകൾക്ക് ഉയർന്ന തോതിലും (365 ദിവസം വരെ) മൂന്നാം സ്കെയിൽ വരെയുള്ള ജീവനക്കാർക്ക് തുച്ഛമായ അളവിലും (15 ദിവസം വരെ) പിഎൽഐ നിശ്ചയിച്ച ധനകാര്യ സേവന വകുപ്പിന്റെ (ഡിഎഫ്എസ്) നടപടിയെ യൂണിയൻ ശക്തമായി അപലപിച്ചു. 2025-26 വർഷത്തെ പിഎൽഐ നൽകുന്നത് താൽക്കാലികമായി മരവിപ്പിച്ച തീരുമാനത്തെ ബെഫി സ്വാഗതം ചെയ്തു.








0 comments