ബംഗാളിൽ ബാബറി മസ്ജിദ് മാതൃകയുടെ നിർമാണം ഇന്ന് തുടങ്ങും; വെല്ലുവിളിയുമായി ഹുമായൂൺ കബീർ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ബാബറി മസ്ജിദിന്റെ മാതൃകയിലുള്ള പള്ളിയുടെ നിർമാണം ബുധനാഴ്ച ആരംഭിക്കും. ബെൽഡംഗയിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിന് മുന്നോടിയായി ചൊവ്വാഴ്ച തന്നെ പ്രദേശത്ത് വൻ ഒരുക്കങ്ങളാണ് നടന്നിട്ടുള്ളത്.
കഴിഞ്ഞ വർഷം ഡിസംബർ ആറിന് തറക്കല്ലിട്ട വിവാദ നിർമിതിയുടെ പ്ലാൻ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ബുധനാഴ്ച രാവിലെ 10 മണിക്ക് ഖുർആൻ പാരായണത്തോടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമാകും. 1200-ഓളം പേർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.
അതേസമയം, ബാബറി മസ്ജിദ് ഒരിക്കലും പുനർനിർമിക്കില്ലെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ കബീർ രംഗത്തെത്തി. യോഗി ജിക്ക് ഇഷ്ടമുള്ളത് പറയാം, ബാബറി നിർമാണം തടയണമെന്നുണ്ടെങ്കിൽ അദ്ദേഹം മുർഷിദാബാദിലേക്ക് വരട്ടെ, അവിടെ വെച്ച് കാണാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
തങ്ങൾ രാമക്ഷേത്ര നിർമാണത്തെ എതിർത്തിട്ടില്ലെന്നും പിന്നെ എന്തിനാണ് ഈ നീക്കത്തെ അവർ എതിർക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പള്ളിയുടെ നിർമാണത്തോടനുബന്ധിച്ച് വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തെ 'ബാബറി യാത്ര'യും കബീർ സംഘടിപ്പിച്ചിട്ടുണ്ട്.
മുർഷിദാബാദിലെ പ്ലാസി മുതൽ ദിനാജ്പൂർ വരെയാണ് യാത്ര സംഘടിപ്പിക്കുന്നത്. നിർമാണത്തെ എതിർക്കുന്നവർക്കുള്ള മറുപടിയാണ് തന്റെ യാത്രയെന്നും അദ്ദേഹം വ്യക്തമാക്കി.










0 comments