print edition അയോധ്യ രാമക്ഷേത്രക്കൊള്ള; കട്ടുമുടിച്ചത് മോദിയുടെ ‘യജമാൻ’

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രക്കൊള്ളയിൽ ട്രസ്‌റ്റ് അംഗവും മുതിർന്ന ആർഎസ്എസ് നേതാവുമായ അനിൽ മിശ്രയുടെ കൂടുതൽ പങ്ക് വെളിപ്പെടുന്നു. രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന പ്രാണപ്രതിഷ്‌ഠാ ചടങ്ങിൽ മുഖ്യആതിഥേയനായിരുന്ന (യജമാൻ) അനിൽ മിശ്രയാണ് ക്ഷേത്രത്തിലെ നിയമനത്തിലും നിർമാണത്തിനും ചുമതല വഹിച്ചിരുന്നത്.
മിശ്രയുടെ ശുപാർശപ്രകാരം 125 പേരെയാണ് ജീവനക്കാരായി നിയമിച്ചത്. ഇതിൽ ബന്ധുക്കളാത്തവരിൽ നിന്ന് മിശ്ര കമീഷൻ കൈപ്പറ്റി. ഇതിനുപുറമെ ക്ഷേത്രവുമായി ബന്ധപ്പെട്ട വിവിധ കരാറുകൾക്ക് കമീഷൻ പറ്റിയതായി ക്ഷേത്രം ജീവനക്കാർ വെളിപ്പെടുത്തി. ഇയാളുടെ സാമ്പത്തിക ഇടപാടുകളും സ്വത്തുവിവരവും പ്രത്യേകാന്വേഷണ സംഘവും അയോധ്യ പൊലീസും പരിശോധിച്ചു വരികയാണ്.
പ്രതിപ്പട്ടികയിലുള്ള അനുകൽപ്പ് മിശ്രയും ലവ്‌കുശ് മിശ്രയും അനിൽ മിശ്രയുടെ അനിൽ മിശ്രയുടെ അടുത്ത ബന്ധുക്കളാണ്.
ട്രസ്‌റ്റ് ജനറൽ സെക്രട്ടറിയും മുതിർന്ന ആർഎസ്എസ് നേതാവുമായ ചമ്പത് റായിയുടെ ഡ്രൈവറും വിശ്വസ്‌തനുമായ രാംശങ്കർ യാദവ് എന്ന ടിന്നു യാദവിനും ബന്ധു മനീഷ് യാദവിനും കൊള്ളയിൽ നിർണായക പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.
കേസിൽ പ്രതികളായ എട്ടുപേരിൽ ആറും വാരണാസി കേന്ദ്രമായുള്ള സൈനിക് സെക്യൂരിറ്റി ഏജൻസി മുഖാന്തിരമാണ് ക്ഷേത്രത്തിൽ ജോലിക്കാരായത്. ക്ഷേത്രത്തിലെ സംഭാവനാപണം എണ്ണിത്തിട്ടപ്പെടുത്തുന്നതിന് ഉത്തരവാദിത്തപ്പെട്ട എസ്‌ബിഐയുടെ ശുപാർശ പ്രകാരമാണ് ഇവരെ നിയമിച്ചതെന്നാണ് സെക്യൂരിറ്റി ഏജൻസിയുടെ അവകാശവാദം. എന്നാൽ, ചമ്പത് റായിയുടെ വിശ്വസ്‌തരുടെയും അനിൽ മിശ്രയുടെ ബന്ധുക്കളുടെയും പേരുകൾ എന്തുകൊണ്ട് എസ്‌ബിഐ ശുപാർശ ചെയ്‌തുവെന്ന അന്വേഷണത്തിലേക്ക് എസ്‌ഐടി കടന്നിട്ടുണ്ട്.










0 comments