സംഭാവനക്കൊള്ള
അയോധ്യ ക്ഷേത്ര ട്രസ്റ്റ് സിഇഒ നിയമനം; യോഗ്യത 'രാമഭക്തി'

അയോധ്യ: ശ്രീരാമജന്മഭൂമി ട്രസ്റ്റിന്റെ ആദ്യത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) നിയമന നടപടികൾ വേഗത്തിലാക്കി സെർച്ച് കമ്മിറ്റി. ഇതിനായി പത്ത് മാനദണ്ഡങ്ങളാണ് തയാറാക്കുന്നത്. 'രാമ ഭക്തിയുണ്ടാകണം' എന്നതാണ് പ്രധാന യോഗ്യത. ഇത് സംബന്ധിച്ച് ഓൺലൈൻ ആയി ഉടൻ യോഗം ചേരും.
അയോധ്യയിൽ പ്രതിദിനം 2 ലക്ഷത്തിലധികം തീർഥാടകർ എത്തുന്നുണ്ട്. പ്രത്യേക ഉത്സവ ദിവസങ്ങളിൽ ഇത് ഇതിലും വർദ്ധിക്കും. ലക്ഷക്കണക്കിന് വരുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കുക, ദുരന്തനിവാരണം, മാനവ വിഭവശേഷി, സാമ്പത്തിക കാര്യങ്ങൾ എന്നിവ കാര്യക്ഷമമായി കൈകാര്യം ചെയ്യുക, ക്ഷേത്രത്തിലേക്ക് വരുന്ന പണം വെറുതെ ബാങ്ക് അക്കൗണ്ടിൽ ഇടാതെ, ശരിയായി നിക്ഷേപിക്കുകയും ആശുപത്രികൾ, സ്കൂളുകൾ, വൃദ്ധസദനങ്ങൾ തുടങ്ങിയ സാമൂഹിക സേവനങ്ങൾക്കായി ഉപയോഗിക്കുക, സുതാര്യത ഉറപ്പാക്കി പൊതുജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുക എന്നിവയാണ് സിഇഒയുടെ ചുമതലകൾ.
വെറുമൊരു 'പ്രൊഫഷണലിന്' ക്ഷേത്രം ഭരിക്കാൻ കഴിയില്ലെന്നാണ് സെർച്ച് കമ്മിറ്റി അംഗം സുരേഷ് ഹവാരെയുടെ വാദം. ആ പദവിയിലേക്കെത്തുന്നയാൾക്ക് രാമനോടുള്ള ഭക്തി അനിവാര്യമാണെന്നും മനദണ്ഡം നിശ്ചയിച്ചു. 27 വർഷം ആണവോർജ്ജ വകുപ്പിൽ സേവനമനുഷ്ഠിച്ച റിട്ട. ആണവ ശാസ്ത്രജ്ഞനാണ് സുരേഷ് ഹവാരെ.
അയോധ്യ രാമജന്മ ഭൂമി ക്ഷേത്രത്തിലെ സംഭാവനക്കൊള്ള വിവാദങ്ങളെത്തുടർന്ന് ട്രസ്റ്റിന്റെ പ്രവർത്തനം സുതാര്യമാക്കാനാണ് ജൂലൈ 6ന് മൂന്നംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. സുരേഷ് ഹവാരെയെ കൂടാതെ, വിരമിച്ച ജസ്റ്റിസ് പ്രദീപ് കോഹ്‌ലി, ലെഫ്റ്റനന്റ് ജനറൽ (റിട്ട.) വിഷ്ണുകാന്ത് ചതുർവേദി എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങൾ.









0 comments