print edition മമതയ്‌ക്കുനേരെ ബംഗാളിൽ ആക്രമണം

മമതയുടെ വാഹനത്തിനുനേരെ പാഞ്ഞടുക്കുന്നവർ (വീഡിയോ ദൃശ്യത്തിൽനിന്ന്)
ഗോപി
Published on Aug 10, 2026, 01:30 AM | 1 min read
കൊൽക്കത്ത : പൊലീസ് കസ്റ്റഡിയിൽ മരിച്ച തൃണമൂൽ പ്രവർത്തകന്റെ വീട് സന്ദര്‍ശിക്കാനെത്തിയ പശ്‌ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കുനേരെ ആക്രമണം. നോർത്ത് 24 പർഗാനസിൽ ഹാലിസഹറിൽ പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് തൃണമൂൽ പ്രവർത്തകൻ ബിർജു കിയോട്ട് മരിച്ചത്.
വീടിന് സമീപത്തുവച്ച് മമത സഞ്ചരിച്ച കാർ ഒരു സംഘം വളയുകയും ചെരുപ്പുകളും ചെളിയും വെള്ളക്കുപ്പികളും വലിച്ചെറിയുകയുമായിരുന്നു. പ്രദേശത്ത് കുഴപ്പം സൃഷ്ടിക്കാനാണ് തൃണമൂൽ നേതാക്കൾ എത്തിയതെന്ന് വിളിച്ചുപറഞ്ഞായിരുന്നു ആക്രമണം. ‘കള്ളി’എന്ന് പലരും ആക്രോശിക്കുന്നുണ്ടായിരുന്നു. ബിജെപി എംഎൽഎയാണ് ആക്രമത്തിനുപിന്നിലെന്ന് തൃണമൂൽ നേതാക്കൾ പറഞ്ഞു.
പൊലീസിന്റെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ആക്രമണമെന്നും കുടുംബാംഗങ്ങളെ ബിജെപി ഭീഷണിപ്പെടുത്തിയെന്നും സംസാരിക്കുന്നത് വിലക്കിയെന്നെും മമതപറഞ്ഞു. എംപിമാരായ കല്യാൺ ബാനർജിയും ഡോളാ സെന്നും മമതയ്‌ക്കൊപ്പമുണ്ടായിരുന്നു. കാഞ്ച്രപാറ മുനിസിപ്പാലിറ്റിയിലെ മുൻ തൃണമൂൽ കൗൺസിലറുടെ ഭർത്താവ് ബിർജു കിയോട്ടിനെ -പണം തട്ടിയെടുക്കൽ ഉൾപ്പെടെയുള്ള കേസിലാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ശനിയാഴ്ച കസ്റ്റഡിയിലിരിക്കെ മരിച്ചു. ലോക്കപ് മർദ്ദനത്തെത്തുടർന്നാണ് ബിർജു കൊല്ലപ്പെട്ടതെന്ന് കുടുംബം ആരോപിച്ചു.










0 comments