ഗാസിയാബാദിൽ എടിഎം വാൻ ആക്രമിച്ച് 20 ലക്ഷം കവർന്നു; പ്രതികള്‍ക്കായി തെരച്ചില്‍

image credit: Aaj Tak
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ എടിഎം വാൻ ആക്രമിച്ച് 20 ലക്ഷം കവർന്നതായി റിപ്പോർട്ട്. ഗാസിയാബാദിലെ ക്രോസിങ്സ് റിപ്പബ്ലികിലൂടെ വാൻ കടന്നുപോകുന്നതിനിടെയാണ് കവർച്ച.
തോക്കുധാരികളായ ഒരു സംഘം വാനിന്റെ ഡ്രൈവറെ ബന്ധിയാക്കിയ ശേഷം എടിഎമ്മിലേക്കുള്ള പണം നിറച്ച വാനുമായി കടന്നുകളയുകയായിരുന്നു. ഏവൻ ഇന്ത്യ എന്ന ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ നഗരത്തിലെ വിവിധ എടിഎമ്മുകളിൽ പണം നിറയ്ക്കാൻ പോയപ്പോഴായിരുന്നു സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. അഞ്ച് എടിഎമ്മുകളിൽ പണം നിറച്ച ശേഷം സംഘം ആറാമത്തെ മെഷീനിൽ പണം നിക്ഷേപിക്കാനായി വണ്ടി നിർത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ഡ്രൈവറെ തോക്കു ചൂണ്ടി വാഹനത്തിൽ നിന്ന് പുറത്തേക്ക് തള്ളിയ ശേഷം വാനുമായി അക്രമികൾ കടന്നുകളയുകയായിരുന്നു. ഏകദേശം 20 ലക്ഷം രൂപയോളം വാനിൽ ഉണ്ടായിരുന്നതായാണ് വിവരം.
തിരക്കേറിയ ഹൈവേയിൽ രാവിലെ നടന്ന സംഭവം സമീപവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ മസൂരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കുശാലിയ പ്രദേശത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ വാൻ പൊലീസ് കണ്ടെത്തി. ഈ സമയത്തിനുള്ളിൽ അക്രമികൾ പണവുമായി കടന്നുകളഞ്ഞിരുന്നു. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.










0 comments