സ്വത്ത് തർക്കം
അച്ഛനെ മദ്യത്തിനടിമയാണെന്ന് വരുത്തി തീർത്തു; മാനസികാരോഗ്യ കേന്ദ്രത്തിൽ തള്ളി, മകനും സുഹൃത്തും അറസ്റ്റിൽ

അറസ്റ്റിലായ ദീപു മോഹൻദാസ്, മുഹമ്മദ് ഫാസിൽ
ചെറുതോണി: സ്വത്ത് തർക്കത്തെ തുടർന്ന് അച്ഛനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിൽ തള്ളിയ സംഭവത്തിൽ മകനും സുഹൃത്തും അറസ്റ്റിൽ. പടമുഖം സ്വദേശി കൊച്ചുപറമ്പിൽ ദീപു മോഹൻദാസ്, പാലക്കാട് സ്വദേശി പുള്ളത്തു വീട്ടിൽ മുഹമ്മദ് ഫാസിൽ എന്നിവരാണ് ഇടുക്കി പൊലീസിന്റെ പിടിയിലായത്. ദീപുവിന്റെ അച്ഛൻ കൊച്ചുപറമ്പിൽ മോഹൻദാസിനെ(56) ആണ് തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിൽ തള്ളിയത്.
മാനസികാരോഗിയും മദ്യത്തിനും അടിമയാണെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമം. ജൂൺ 12-നായിരുന്നു സംഭവം. മോഹൻദാസും ദീപുവും തമ്മിൽ സ്വത്ത് സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. സ്വത്തിന്റെ പേരിൽ ദീപു നിരന്തരം ശല്യംചെയ്യുന്നു എന്ന പരാതി നൽകാൻ ചെറുതോണിയിലെത്തി വക്കീലിനെ കണ്ട് മടങ്ങും വഴിക്കാണ് സംഭവം. മോഹൻദാസിനെ കട്ടപ്പനയിലേക്ക് വിളിച്ചുവരുത്തി ദീപുവും കൂട്ടരും പാലക്കാട്ടേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് പരാതി.
മോഹൻദാസിന്റെ സഹോദരി ഷൈലജയാണ് കട്ടപ്പന പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം പാലക്കാട് എത്തുകയും മോഹൻദാസിനെ തിരികെ എത്തിക്കുകയുമായിരുന്നു. ആലുവയിൽനിന്ന് ദീപുവിനെയും സുഹൃത്ത് പാലക്കാട് സ്വദേശി പുള്ളത്തുവീട്ടിൽ മുഹമ്മദ് ഫാസിലിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.








0 comments