വാൽപ്പാറ അപകടം
ഡ്രൈവർക്ക് ചെറിയ റോഡുകളിലും മലയോരമേഖലയിലും വാഹനമോടിക്കുന്നതിൽ പരിചയക്കുറവ്; എംവിഡി റിപ്പോർട്

വാല്‍പ്പാറ വാഹനാപകടം
കൊച്ചി: അധ്യാപകരടക്കം 10 പേരുടെ മരണത്തിനിടയാക്കിയ വാൽപ്പറ വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവാണെന്ന് സംശയിക്കുന്നതായി മോട്ടോർ വാഹന വകുപ്പ്. ഹെയർപിൻ വളവുകൾ ഇറങ്ങുകയായിരുന്ന വാഹനത്തിന്റെ വേഗം നിരന്തരം ബ്രേക്കിൽ നിയന്ത്രിച്ചതാണ് അപകടത്തിനിടയാക്കിയത്. ഗിയർ ഡൗൺ ചെയ്ത് എഞ്ചിൻ ഉപയോഗിച്ച് വേഗം നിയന്ത്രിച്ചില്ല. ഇതു ബ്രേക്ക് ഫെയ്ഡിങ്ങിന് കാരണമായി. ഇതോടെ വാഹനം നിയന്ത്രിക്കാൻ കഴിയാതായി.
ഡ്രൈവർക്ക് മലയോരമേഖലയിൽ വാഹനമോടിക്കുന്നതിൽ പരിചയക്കുറവുണ്ടായിരുന്നു.വെന്ന് എംവിഡി ഹൈക്കോടതിയിൽ റിപ്പോർട് നൽകി. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പത്ത് എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘമാണ് ഏപ്രിൽ 17-ന് വാൽപ്പാറയിൽനിന്ന് പൊളാച്ചിയിലേക്കു പോകുംവഴി ഹെയർപിൻ വളവിൽ മറിഞ്ഞത്. അധ്യാപകർ ഉൾപ്പടെ 10 പേരാണ് അപകടത്തിൽ മരിച്ചത്. ചെറിയ റോഡുകളിൽ വാഹനം ഓടിക്കുന്നതിലും ഡ്രൈവർക്ക് പരിചയക്കുറവുണ്ടായിരുന്നു. അപകടമുണ്ടായ സ്ഥലത്തെ സംരക്ഷണഭിത്തിക്കും മതിയായ ഉയരം ഉണ്ടായിരുന്നില്ല. അതിനാൽ വാഹനം മറിയുന്നത് തടയാൻ സാധിച്ചില്ല.
തെളിവുകളും സാഹചര്യങ്ങളും ഡ്രൈവറുടെ അശ്രദ്ധയും സുരക്ഷിതമല്ലാത്ത ഡ്രൈവിങ്ങിലേയ്ക്ക് ആണ് വിരൽചൂണ്ടുന്നതെന്നും ഇതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പാലക്കാട് ആർടിഒ എൻഫോഴ്സ്മെന്റ് വിങ് എംവിഐ കെ കെ അജിത്കുമാർ ഫയൽചെയ്ത റിപ്പോർട്ടിൽ വിശദീകരിക്കുന്നു. അപകടം ഉണ്ടാകുന്നതിനുമുൻപുള്ള വീഡിയോകൾ കണ്ടിരുന്നുവെന്നും വാഹനത്തിനുള്ളിൽ അനുവദനീയമല്ലാത്ത നിർമിതികൾ ഉണ്ടോ എന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇതൊക്കെ എല്ലാവരും മറക്കുകയാണെന്നും കോടതി പറഞ്ഞു. സർക്കുലറിന്റെ കാര്യത്തിലടക്കം വിശദീകരണത്തിന് കേന്ദ്രസർക്കാർ സമയം തേടിയതിനെത്തുടർന്ന് വിഷയം പിന്നീട് പരിഗണിക്കാൻ മാറ്റി.









0 comments