print edition അസമിൽ തകർന്നടിഞ്ഞ് കോൺഗ്രസ്

ന്യൂഡൽഹി: ബിജെപിയോട് നേരിട്ട് ഏറ്റുമുട്ടിയ അസമിൽ കോൺഗ്രസ് തകർന്നടിഞ്ഞു. 102 സീറ്റ് നേടി എൻഡിഎ തുടർച്ചയായി മൂന്നാമതും ജയിച്ചു. ആകെയുള്ള 126ൽ 82 സീറ്റിൽ ബിജെപി ജയിച്ചു. സഖ്യകക്ഷികളായ ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട്, അസം ഗണ പരിഷത്ത് എന്നീ പാർടികൾ 10 വീതം സീറ്റ് നേടി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ച 29 സീറ്റുപോലും കോൺഗ്രസിന് നിലനിർത്താനായില്ല. 19 സീറ്റിലാണ് ഇത്തവണ ജയം. സഖ്യകക്ഷിയായ ആർജെആർഡിക്ക് രണ്ട് സീറ്റ്. ഒറ്റയ്‌ക്ക് മത്സരിച്ച ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് -(എഐയുഡിഎഫ്) രണ്ടുസീറ്റിലും തൃണമൂൽ കോൺഗ്രസ് ഒരു സീറ്റിലും ജയിച്ചു.
വിദ്വേഷ പ്രസംഗത്തിനും ന്യൂനപക്ഷ വിരുദ്ധതയ്‌ക്കും കുപ്രസിദ്ധനായ മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ ജലുക്ബാരി മണ്ഡലത്തിൽ 89,434 വോട്ടിന് ജയിച്ചു. ആറാം തവണയാണ് ജയം. ബംഗ്ലാദേശി മുസ്ലിങ്ങളെ തടയാൻ കോൺഗ്രസിലെ ‘നല്ല ഹിന്ദു നേതാക്കൾ’ ബിജെപിയിലേക്ക് വരണമെന്നും ഹിമന്ത പറഞ്ഞു.
ഹിമന്തയെ പിടിച്ചുകെട്ടുമെന്ന് പ്രഖ്യാപിച്ച ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പിൽ പോരിനിറങ്ങിയ പിസിസി പ്രസിഡന്റും എംപിയുമായ ഗൗരവ് ഗൊഗോയ്, കുടുംബത്തിന്റെ തട്ടകമായ ജോർഹട്ടിൽ ബിജെപി സ്ഥാനാർഥി ഹിതേന്ദ്രനാഥ് ഗോസ്വാമിയോട് 23,182 വോട്ടുകൾക്ക് തോറ്റു.
തെരഞ്ഞെടുപ്പിന് തൊട്ടുമുന്പ് കോൺഗ്രസിൽനിന്ന് ബിജെപിയിലെത്തിയ മുതിർന്ന നേതാവ് പ്രദ്യുത് ബോർദോലോയ് ദിസ്‌പുർ മണ്ഡലത്തിൽ 49,667 വോട്ടിന് ജയിച്ചു. അതിശക്തമായ ഭരണവിരുദ്ധവികാരമുണ്ടായിരുന്നുവെങ്കിലും വർഗീയത ആളിക്കത്തിച്ച് ബിജെപി അതിനെ മറികടന്നു. ഇതിനെ രാഷ്‌ട്രീയമായി പ്രതിരോധിക്കുന്നതിൽ കോൺഗ്രസ് പരാജയമായി.










0 comments