അസമിലെ വോട്ടെടുപ്പിൽ ക്രമക്കേട്; കരിംഗഞ്ച് നോർത്തിൽ റീപോളിംഗിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

ദിസ്പൂർ: അസമിലെ കരിംഗഞ്ച് നോർത്ത് നിയമസഭാ മണ്ഡലത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് രേഖകൾ സൂക്ഷ്മപരിശോധന നടത്തിയതിന് പിന്നാലെയാണ് കമ്മീഷന്റെ നിർണ്ണായക തീരുമാനം.
മണ്ഡലത്തിലെ ചില പോളിംഗ് സ്റ്റേഷനുകളിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വോട്ടിംഗിന് ശേഷം വരണാധികാരികളും നിരീക്ഷകരും നടത്തിയ സ്ക്രൂട്ടിനിയിലാണ് പോളിംഗ് രേഖകളിൽ വൈരുദ്ധ്യങ്ങൾ കണ്ടെത്തിയത്.
പോൾ ചെയ്ത വോട്ടുകളുടെ എണ്ണവും രേഖപ്പെടുത്തിയ വിവരങ്ങളും തമ്മിലുള്ള വ്യത്യാസം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകർ റിപ്പോർട്ട് നൽകുകയായിരുന്നു. ഇത് കണക്കിലെടുത്താണ് വോട്ടെടുപ്പ് അസാധുവാക്കി റീപോളിംഗിന് ഉത്തരവിട്ടത്. റീപോളിംഗ് നടക്കുന്ന തീയതി കമ്മീഷൻ ഉടൻ പ്രഖ്യാപിക്കും.
പുതിയ വോട്ടെടുപ്പിനായി കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. വോട്ടെടുപ്പ് സുതാര്യമാണെന്ന് ഉറപ്പുവരുത്താൻ കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കുമെന്നും മൈക്രോ ഒബ്സർവർമാരെ നിയമിക്കുമെന്നും അധികൃതർ അറിയിച്ചു.
കരിംഗഞ്ച് നോർത്തിലെ വോട്ടർമാർക്ക് പുതിയ തീയതിയിൽ വോട്ട് രേഖപ്പെടുത്താൻ അവസരമുണ്ടാകും. അസമിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിക്കുന്നതിനിടെയുണ്ടായ ഈ തീരുമാനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.










0 comments