താജ്മഹലിൽ ചോർച്ച കണ്ടെത്തിയതായി റിപ്പോർട്ട്

ആഗ്ര : ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിൽ ചോർച്ച കണ്ടെത്തിയതായി റിപ്പോർട്ട്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ തെർമൽ സ്‌കാനിങിലാണ് ചോർച്ച കണ്ടെത്തിയതെന്നാണ് വിവരം. താജ്മഹലിന്റെ താഴികക്കുടത്തിൽ 73 മീറ്റർ ഉയരത്തിലാണ് ചോർച്ച കണ്ടെത്തിയത്. ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തി. ചോർച്ച പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചു. വിദഗ്ധ സംഘം അറ്റകുറ്റപ്പണി നടത്തും. പണി പൂർത്തിയാകാൻ ആറുമാസം വരെ സമയമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. പരിശോധന തുടരുന്നതിനായി താഴികക്കുടം നിലവിൽ മൂടിയിട്ടിരിക്കുകയാണ്.
താഴികക്കുടത്തിലെ കല്ലുകളെ ബന്ധിപ്പിക്കുന്ന കുമ്മായക്കൂട്ടിന് ബലക്ഷയം സംഭവിച്ചതാണ് വിള്ളലിന് കാരണമായത്. താഴികക്കുടത്തിന്റെ മേൽക്കൂരയുടെ വാതിലിനും തറയ്ക്കും ബലക്ഷയം സംഭവിച്ചതായും കണ്ടെത്തിയിട്ടുണ്ട്. രണ്ടാഴ്ച കൂടി വിദഗ്ധ പരിശോധന തുടരും. ശേഷമാകും വിദഗ്ധ സംഘം അറ്റകുറ്റപ്പണികൾ ആരംഭിക്കുക. എന്നാൽ പതിവ് പരിശോധനകളാണ് നടത്തിയതെന്നും കാര്യമായ ചോർച്ചയൊന്നും കണ്ടെത്തിയിട്ടില്ലെന്നും എഎസ്ഐ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുനെസ്കോയുടെ ഏഴ് ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹൽ ഏറ്റവുമധികം വിനോദ സഞ്ചാരികൾ എത്തുന്ന സ്ഥലം കൂടിയാണ്. 1983ലാണ് ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ യുനെസ്കോ താജ് മഹലിനെ ഉൾപ്പെടുത്തിയത്. ആഗ്രയിൽ യമുനാ നദിക്കരയിലാണ് താജ്മഹൽ സ്ഥിതി ചെയ്യുന്നത്.










0 comments