ആന്ധ്രയിൽ സർക്കാർ ആശുപത്രിയുടെ സീലിങ് പൊളിഞ്ഞുവീണു; രോഗി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അമരാവതി: ആന്ധ്രാ പ്രദേശിൽ സർക്കാർ ആശുപത്രിയുടെ സീലിങ് പൊളിഞ്ഞുവീണു. അമരാവതി ജില്ലാ ജനറൽ ആശുപത്രിയിലാണ് അപകടം. ആശുപത്രിയിലെ വാർഡിൽ ചികിത്സയിലിരുന്ന രോഗിയുടെ കിടക്കയ്ക്ക് മുകളിലേക്കാണ് സീലിങ്ങിന്റെ ഒരു ഭാഗം തകർന്നു വീണത്. തലനാരിഴയ്ക്കാണ് രോഗിക്ക് ഗുരുതരമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. രോഗിയെ ഉടൻ തന്നെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി.
മഴക്കാല ആരംഭത്തിൽ ആശുപത്രിയിലെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങളുണ്ടെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം. കെട്ടിടത്തിന് പഴക്കം ചെന്നതാണെന്നും മേൽക്കൂരയിലും ചുമരുകളിലും വിള്ളലുകൾ ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മഴക്കാലത്ത് വാർഡുകളിൽ വെള്ളം കയറുന്നതും വലിയൊരു പ്രശ്നമായി രോഗികൾ ചൂണ്ടിക്കാട്ടുന്നു. കെട്ടിടത്തിന്റെ സുരക്ഷയെക്കുറിച്ച് നേരത്തെ തന്നെ ആശങ്കകൾ ഉയർന്നിരുന്നു. എന്നാൽ, അറ്റകുറ്റപ്പണികൾ വർഷങ്ങളായി വൈകുകയാണെന്ന് പ്രദേശവാസികളും രോഗികളും ആരോപിച്ചു.
കെട്ടിടം പഴയതാണെന്നും ഇതിനകം ഘടനാപരമായ ഓഡിറ്റ് നടത്തിയിട്ടുണ്ടെന്നും സിവിൽ സർജൻ ഡോ. വിനോദ് പവാർ വ്യക്തമാക്കി. അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഭാവിയിൽ വലിയ അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തര അറ്റകുറ്റപ്പണികളും കെട്ടിടത്തിന്റെ സാങ്കേതിക പരിശോധനയും നടത്തണമെന്ന് രോഗികളും ബന്ധുക്കളും ആവശ്യപ്പെട്ടു.










0 comments