print edition ഉപപ്രധാനമന്ത്രിയാകാന്‍ അമിത് ഷാ

അമിത് ഷാ

സ്വന്തം ലേഖകൻ
Published on Jul 04, 2026, 04:09 AM | 1 min read
ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് ഉപപ്രധാനമന്ത്രി പദം ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. സീനിയറായ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി എന്നിവരെ വെട്ടി അമിത് ഷായെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിൻഗാമിയാക്കുന്ന പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
മോദിക്ക് ശേഷം ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെ ഉയർത്തിക്കൊണ്ടുവരണമെന്ന് ആർഎസ്‌എസിൽ ഒരു വിഭാഗം ശക്തമായി താൽപര്യപ്പെടുന്ന പശ്‌ചാത്തലത്തിലാണ് ഇൗ നീക്കം.
ഭരണഘടനാപരമായി ഉപപ്രധാനമന്ത്രി പദത്തിന് കാര്യമായ പ്രസക്തിയില്ലെങ്കിലും ‘രണ്ടാമൻ’ പദവി ഒൗദ്യോഗികമായി അരക്കിട്ടുറപ്പിക്കാൻ ഇൗ നീക്കം അമിത്‌ഷായെ സഹായിക്കും.2002 മുതൽ 2004 വരെ എൽ കെ അദ്വാനി ഉപപ്രധാനമന്ത്രി പദവി വഹിച്ചിരുന്നു.
പുരി പുറത്തേക്ക്
ഉത്തർപ്രദേശും പഞ്ചാബും ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തതോടെ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ അമിത് ഷായുടെ അനുയായികൾക്ക് നിർണായക സ്ഥാനം ലഭിച്ചേക്കും. നീറ്റ് ക്രമക്കേടിൽ പ്രതിക്കൂട്ടിലായ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ, എപ്‌സ്‌റ്റീൻ ഫയൽസിൽ കുടുങ്ങിയ പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി എന്നിവരെ ഒഴിവാക്കണോയെന്ന ചർച്ച ബിജെപിയിൽ സജീവമാണ്. പുരിയെ മാറ്റുന്നതില്‍ ഏകദേശ തീരുമാനമായതായി ബിജെപി വൃത്തങ്ങൾ പറഞ്ഞു. ധനമന്ത്രി നിർമലാ സീതാരാമനെ വിദ്യാഭ്യാസ മന്ത്രിയാക്കാന്‍ നീക്കമുണ്ട്.










0 comments