രണ്ട് വർഷത്തിനുള്ളിൽ രണ്ടാം പ്രസവാവധി നിഷേധിക്കാനാവില്ല; അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ആദ്യ പ്രസവാവധി കഴിഞ്ഞ് രണ്ട് വർഷം തികഞ്ഞില്ലെന്ന കാരണത്താൽ രണ്ടാമത്തെ പ്രസവാവധി അപേക്ഷ നിരസിക്കാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. തന്റെ രണ്ടാമത്തെ പ്രസവാവധി അപേക്ഷ നിരസിച്ച അധികൃതരുടെ നടപടിക്കെതിരെ മനീഷ യാദവ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. 1961ലെ മാതൃത്വ ആനുകൂല്യ നിയമം സ്ത്രീകളുടെ ക്ഷേമം മുൻനിർത്തിയുള്ള നിയമമാണെന്നും അതിലെ വ്യവസ്ഥകൾക്ക് മുൻഗണന നൽകണമെന്നും ഹർജിക്കാരി വാദിച്ചു. എന്നാൽ, രണ്ട് പ്രസവാവധികൾക്കിടയിൽ കുറഞ്ഞത് രണ്ട് വർഷത്തെ ഇടവേള വേണമെന്ന സാമ്പത്തിക ഹാൻഡ്‌ബുക്കിലെ ചട്ടം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ അപേക്ഷയെ എതിർത്തത്.
എന്നാല്‍ മുന്‍കാല വിധികള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ പുതിയ നീരീക്ഷണം. മാതൃത്വ ആനുകൂല്യ നിയമം മറ്റ് എക്‌സിക്യൂട്ടീവ് നിര്‍ദ്ദേശങ്ങള്‍ക്കോ സാമ്പത്തിക ഹാന്‍ഡ്ബുക്കിലെ വ്യവസ്ഥകള്‍ക്കോ മുകളിലായിരിക്കും എന്നും കോടതി നിരീക്ഷിച്ചു. ഇവ തമ്മില്‍ വൈരുദ്ധ്യമുണ്ടായാല്‍ പാര്‍ലമെന്റ് നിയമത്തിനായിരിക്കും പ്രാബല്യം. ഹര്‍ജിക്കാരിക്ക് 2021ല്‍ ആദ്യ കുട്ടി ജനിച്ചതായും 2022ല്‍ രണ്ടാം പ്രസവാവധിക്ക് അപേക്ഷിച്ചപ്പോള്‍ അത് അകാരണമായി തള്ളിയതായും കോടതി നിരീക്ഷിച്ചു. അപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയ കോടതി, 2026 ഏപ്രില്‍ 6 മുതല്‍ 2026 ഒക്ടോബര്‍ 2 വരെ ഹര്‍ജിക്കാരിക്ക് പ്രസവാവധി അനുവദിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.










0 comments