ഫുട്ബോൾ ഫെഡറേഷന്റെ പേര് മാറ്റുന്നു; 'ഇന്ത്യ'യ്ക്ക് പകരം 'ഭാരത്' ആക്കാൻ നീക്കം

ന്യൂഡൽഹി: ഫുട്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പേര് മാറ്റുന്നു. ഫെഡറേഷന്റെ പേരിലെ ഇന്ത്യ മാറ്റി ഭാരത് ആക്കാനാണ് നീക്കം. 'ഫുട്ബോൾ ഫെഡറേഷൻ ഓഫ് ഭാരത്' എന്നാക്കി മാറ്റാൻ കായിക മന്ത്രാലയത്തെ സമീപിക്കാനാണ് ഫെഡറേഷന്റെ തീരുമാനം. കേന്ദ്ര സ്ഥാപനങ്ങളുടെയെല്ലാം പേര് മാറ്റി മോദി സർക്കാർ കാവിവൽക്കരിക്കുന്നതിന്റെ ഭാഗമാണിതെന്ന് വിമശനം ഉയർന്നിട്ടുണ്ട്.
അതേസമയം, 2026-27 ഇന്ത്യൻ സൂപ്പർ ലീഗ് (ISL) സീസൺ സെപ്തംബർ 4 മുതൽ ആരംഭിക്കാൻ ജനറൽ ബോഡി അംഗീകാരം നൽകി. ഏഴ് മാസം നീണ്ടുനിൽക്കുന്ന ഒരു പൂർണ്ണ സീസൺ ആയിരിക്കും. 14 ടീമുകൾ ഐഎസ്എൽ കളിക്കും.
ലീഗിന്റെ ഘടന തീരുമാനിക്കുന്നതിനായി ക്ലബ് പ്രതിനിധികളും എഐഎഫ്എഫ് ഉദ്യോഗസ്ഥരും അടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തി. എഐഎഫ്എഫ് ഭരണഘടന ഇനി മുതൽ 'ദേശീയ കായിക ഭരണ നിയമം 2025' (NSGA 2025) മായി യോജിപ്പിച്ചു കൊണ്ടുപോകും. കൂടാതെ രണ്ട് വർഷത്തേക്ക് ക്ലബ്ബ് നയിക്കുന്ന ഐഎസ്എൽ മോഡലിന് എഐഎഫ്എഫ് തത്വത്തിൽ അംഗീകാരം നൽകി.
'ജീനിയസ് സ്‌പോർട്‌സ്' കമ്പനിയുടെ ലേല വ്യവസ്ഥകളെ ക്ലബ്ബുകൾ എതിർത്തു. പകരം രണ്ട് വർഷത്തേക്ക് വാണിജ്യ അവകാശങ്ങൾ സ്വന്തമാക്കാനും, എഐഎഫ്എഫിന്റെ റെഗുലേറ്ററി ചെലവുകൾക്കായി പ്രതിവർഷം 15.4 കോടി രൂപ നൽകാനും ക്ലബ്ബുകൾ പുതിയ നിർദ്ദേശം മുന്നോട്ടുവെച്ചു.
ലീഗിന്റെ ബിസിനസ് കാര്യങ്ങളും മത്സര നിയമങ്ങളും തമ്മിൽ കൃത്യമായ വേർതിരിവ് ഉണ്ടാകും. എങ്കിലും റഫറിമാരുടെ നിയമനം, നിയമപരമായ കാര്യങ്ങൾ, ഉത്തേജക വിരുദ്ധ പരിശോധന (Doping Test) തുടങ്ങിയ പ്രധാന അധികാരങ്ങൾ പൂർണ്ണമായും എഐഎഫ്എഫിന് തന്നെയായിരിക്കും.










0 comments