'നിയമം പ്രാബല്യത്തിൽ വന്നതായി പ്രഖ്യാപനം നടത്തിയ ശേഷവും ചർച്ച നല്ലതു തന്നെ; കൽപാന്തകാലത്തോളം തുടരാമല്ലോ'

നിയമം പാസ്സാവുന്നതിന് മുമ്പല്ല, പ്രാബല്യത്തിൽ വരുത്തിയതായി പ്രഖ്യാപനം നടത്തിയ ശേഷവും ചർച്ച നടത്തുന്നത് തീർച്ചയായും നല്ലതു തന്നെ. കൽപാന്തകാലത്തോളം തുടരാമല്ലോ എന്ന ഒരു സൗകര്യവും അതിനുണ്ട്. ലേബർ കോഡ് എന്ന കൊളോണിയൽ ഭാഷക്ക് പകരം ന്യായ സംഹിത എന്ന് പ്രയോഗിക്കുക, കൂലി എന്ന പഴഞ്ചൻ വാക്ക് സക്കാത്ത് എന്ന് മാറ്റുക മുതലായ ശുപാർശകളാവാം. ഏതായാലും BMS is honourable എന്നു തോന്നി രോമാഞ്ചകഞ്ചുകമണിഞ്ഞു നിൽപ്പാണ് ഞാൻ-ബാങ്ക് ജീവനക്കാരുടെ സംഘടന നേതാവായിരുന്ന എ കെ രമേശിൻ്റെ ഫെയ്സ് ബുക്ക്
കുറിപ്പ്
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
ബിഎംഎസ് നേതാവ് രാജേഷിൻ്റെ ഒരു പത്രക്കുറിപ്പ് ഇപ്പോൾ കാണാനിടയായി. 'തൊഴിലാളികളുടെ ഉന്നമനത്തിൽ മാത്രം ലക്ഷ്യമിടുന്ന അദ്ദേഹത്തിൻ്റെ സംഘടന ലേബർ കോഡുകളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് സർക്കാറുമായി നടത്തുന്ന ചർച്ചകളെക്കുറിച്ച് അപ്പോഴാണ് മനസ്സിലായത്. നിയമം പാസ്സാവുന്നതിന് മുമ്പല്ല, പ്രാബല്യത്തിൽ വരുത്തിയതായി പ്രഖ്യാപനം നടത്തിയ ശേഷവും ചർച്ച നടത്തുന്നത് തീർച്ചയായും നല്ലതു തന്നെ. കൽപാന്തകാലത്തോളം തുടരാമല്ലോ എന്ന ഒരു സൗകര്യവും അതിനുണ്ട്. ലേബർ കോഡ് എന്ന കൊളോണിയൽ ഭാഷക്ക് പകരം ന്യായ സംഹിത എന്ന് പ്രയോഗിക്കുക, കൂലി എന്ന പഴഞ്ചൻ വാക്ക് സക്കാത്ത് എന്ന് മാറ്റുക മുതലായ ശുപാർശകളാവാം. ഏതായാലും BMS is honourable എന്നു തോന്നി രോമാഞ്ചകഞ്ചുകമണിഞ്ഞു നിൽപ്പാണ് ഞാൻ.
എന്നാൽ ഇതിലും honourable ആയ ഒരു കാലം ഭരണകക്ഷിയൊന്നുമല്ലാത്ത കാലത്തുതന്നെ അതിനുണ്ടായിരുന്നു എന്ന കാര്യം ഇപ്പോൾ ഓർക്കാൻ കാരണം രാജേഷും രാജ്നാഥ് സിങ്ങും തമ്മിലുള്ള നാമ സാമ്യം ഒന്നു കൊണ്ടുതന്നെയാവാനാണിട.
രാജ്നാഥ് സിങ്ങിന് ഇന്നത്തെപ്പോലെ രാജയോഗം ഒന്നുമായിട്ടില്ല എന്നു മാത്രമല്ല, ഒരു ജോൽസ്യൻ പോലും അന്നങ്ങനെ ഗണിച്ചെടുത്തിട്ടുമില്ല. എന്നിട്ടുമദ്ദേഹം യഥാർത്ഥ ദേശക്കൂറ് കാട്ടി നടത്തിയ ഒരു പ്രസ്താവന വന്നിങ്ങനെ ചങ്കിൽ ചവർക്കുകയാണ്. വിഷയം കേന്ദ്രസർക്കാർ ജീവനക്കാരുടെ 5-ാം ശമ്പളപരിഷ്കരണം. 20 ശതമാനം വർദ്ധനക്ക് ശുപാർശ. പോരെന്ന് ജീവനക്കാർ. പോരും എന്ന് UF സർക്കാർ. പോരാട്ടമാവും എന്ന നില.
അന്ന് ഇന്ദർജിത്ത് ഗുപ്ത CPI മന്ത്രിയാണ്. സൂർജിത് സിങ്ങ് CPIM ജനറൽ സെക്രട്ടറിയും. അവർ പരസ്പരം ബന്ധപ്പെടുന്നു. ജീവനക്കാരോട് ഏറ്റുമുട്ടുന്നത് നന്നല്ല എന്ന് അവർ സർക്കാറിനെ ബോധ്യപ്പെടുത്തുന്നു. സർക്കാർ ഒരു മന്ത്രിതല കമ്മിറ്റിക്ക് രൂപം കൊടുക്കുന്നു. ഇന്ദർജീത് ഗുപ്ത അധ്യക്ഷൻ.
40 ശതമാനം വർദ്ധനവിന് അവർ ശുപാർശ നൽകുന്നു. അത് നടപ്പാവുന്നു. ജീവനക്കാർ ഹാപ്പി. BMS ഖുശി. പക്ഷേ പിറ്റേന്നതാ പത്രക്കുറിപ്പ്. RSS നേതാവായിരുന്ന രാജ്നാഥ് സിങ്ങിൻ്റെ . ഇത്രയും വലിയ സംഖ്യ വാരിക്കോരി കൊടുക്കുന്നത് തെറ്റാണ്. ഒരുറച്ച സർക്കാറില്ലാത്തതിൻ്റെ ദൗർബല്യമാണ് ഇത് വെളിപ്പെടുത്തുന്നത്, എന്നാണ് പറഞ്ഞത് എന്നാണ് ഓർമ്മ. ഈയൊരു നിലപാട് സൂക്ഷിച്ചു നോക്കിയാൽ സവർക്കറുടെതാണ്, ഗോൾവാൾക്കറുടെതാണ്. വീര ശിവജിയുടെതുപോലുമാണ് എന്നതാണ് വസ്തുത.
Yet Brutus is an honourable man. സോ റ്റൂ രാജ്നാഥ് സിങ്ങ്. തൊഴിലാളി വേറെ. മുതലാളി വേറെ.
അന്ന് UF കാലത്ത് കമ്യൂണിസ്റ്റുകാർ കൂലിക്കാര്യത്തിൽ ചെലുത്തിയ സ്വാധീനം അടപടലം റദ്ദാക്കാൻ ഇപ്പോൾ ലേബർ കോഡ് പോലുള്ള ന്യായസംഹിതകൾകൊണ്ടുവരികയല്ലാതെ മറ്റെന്ത് ചെയ്യും സനാതന ധർമ്മ പ്രഘോഷകർ! എന്തായാലും രാജേഷായാലും രാജ്നാഥ് സിങ്ങായാലും കൂലിക്കാര്യത്തിൽ ഒരേ നയമാണ് സ്വീകരിക്കുന്നത്. സനാതനമൂല്യങ്ങൾക്ക് കാലാന്തരേ കയ്പ് ശമിക്കണമെന്നില്ല എന്നു തന്നെയാണ് വെളിപ്പെടുന്നത്. RSS എന്നും RSS തന്നെ!








0 comments