"നിലമ്പൂർ തെരഞ്ഞെടുപ്പ് സമയത്ത് ബംഗളൂരുവിൽനിന്ന് ഗുളിക എത്തിച്ചു, വീഡിയോകോളിൽ ഉറപ്പിച്ചു"

രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ക്രൂരതയ്ക്ക് ഇരയായ പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. മാങ്കൂട്ടത്തിൽ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്ന് അതിജീവിത മൊഴിയിൽ പറയുന്നു. ബംഗളൂരുവിൽനിന്ന് മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഗുളിക എത്തിച്ച് നൽകി. ഭീഷണിപ്പെടുത്തിയാണ് തന്നെക്കൊണ്ട് ഗുളിക കഴിപ്പിച്ചത്. ഗുളിക കഴിച്ചെന്ന് വീഡിയോ കോളിലൂടെ മാങ്കൂട്ടത്തിൽ ഉറപ്പുവരുത്തിയെന്നും മൊഴിയിലുണ്ട്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സമയത്താണ് ഗുളിക പെൺകുട്ടിക്ക് എത്തിച്ചത്. കുഞ്ഞ് ഉണ്ടായാൽ തന്റെ രാഷ്ട്രീയഭാവി പ്രതിസന്ധിയിലാകുമെന്നാണ് മാങ്കൂട്ടത്തിൽ പെൺകുട്ടിയോട് പറഞ്ഞിരുന്നത്. എന്നാൽ പെൺകുട്ടിയെ ഗർഭിണിയാകാൻ മാങ്കൂട്ടത്തിൽ പ്രേരിപ്പിക്കുന്ന വാട്സാപ്പ് സന്ദേശങ്ങളും മുൻപ് പുറത്തുവന്നിരുന്നു. "നീ ഗർഭിണിയാകാൻ തയ്യാറെടുക്കൂ, നമ്മുടെ കുഞ്ഞിനെ വേണം" എന്നുമായിരുന്നു മാങ്കൂട്ടത്തിലിന്റെ സന്ദേശം. പിന്നീട് ഗർഭധാരണത്തിന് ശേഷമാണ് അശാസ്ത്രീയ ഗർഭഛിദ്രത്തിന് പെൺകുട്ടിയെ മാങ്കൂട്ടത്തിൽ നിർബന്ധിച്ചത്. സമ്മതമല്ലെന്ന് അറിയിച്ചപ്പോൾ ഭീഷണിപ്പെടുത്തി. ഗർഭഛിദ്രത്തിന് കഴിയില്ലെന്നു പറഞ്ഞപ്പോഴെല്ലാം മാങ്കൂട്ടത്തിൽ അസഭ്യം വിളിച്ചു.
കുഞ്ഞ് വേണമെന്നുള്ളത് ആരുടെ ആഗ്രഹമായിരുന്നുവെന്നും, ഇപ്പോൾ എന്തിനാണ് ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതെന്നും പെൺകുട്ടി മാങ്കൂട്ടത്തിലിനോട് ചോദിക്കുന്ന ശബ്ദരേഖയും പുറത്തുവന്നതാണ്. ഗർഭഛിദ്രത്തിന് താൽപര്യമില്ലായിരുന്നെന്നും മാങ്കൂട്ടത്തിലിന്റെ ഭീഷണിയെതുടർന്നാണ് സമ്മതിച്ചതെന്നും മൊഴിയിലുണ്ട്. ഗുളിക കഴിച്ചശേഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായി.
20 പേജ് വരുന്ന മൊഴിയാണ് റൂറൽ എസ്പിക്ക് പെൺകുട്ടി നൽകിയത്. അഞ്ചരമണിക്കൂറിലേറെ മൊഴിയെടുക്കൽ നീണ്ടു. അതിജീവിതയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം വലിയമല പൊലീസാണ് മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത്. പിന്നീട് നേമം പൊലീസിനു കേസ് കൈമാറി. ലൈംഗികപീഡനം, ഗർഭഛിദ്രത്തിനു പ്രേരണ, വധഭീഷണി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് അതിജീവിത പരാതി നൽകിയതിനെ തുടർന്നാണ് കേസ്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വിശ്വാസവഞ്ചനാക്കുറ്റവും കോൺഗ്രസ് നേതാവിനെതിരെ ചുമത്തി.
വ്യാഴം വൈകിട്ടോടെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിന് ശേഷം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ വനിതാ സെല്ലിലെ ഉദ്യോഗസ്ഥർ വിശദമായി മൊഴി രേഖപ്പെടുത്തിയിരുന്നു. മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് ഉടൻ കടക്കും.
കോൺഗ്രസ് എംഎൽഎക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഉയർന്നത്. മാധ്യമപ്രവർത്തകയെ വിവാഹം കഴിക്കാമെന്ന് വാഗ്‌ദാനംചെയ്ത് യുവ നേതാവ് പീഡിപ്പിച്ചു എന്ന് ആഗസ്തിൽ പുറത്തുവന്ന വാർത്തയാണ് ആരോപണങ്ങളുടെ തുടക്കം.








0 comments