ad
Deshabhimani

ദുരന്തഭീതി ഒഴിയുന്നില്ല,ബോയിംഗ് 787വിമാനങ്ങളുടെ മുഴുവൻ ഫ്യുവൽ സ്വിച്ചുകൾ പരിശോധിക്കാൻ എയര്‍ ഇന്ത്യ

air india boeing
വെബ് ഡെസ്ക്

Published on Feb 03, 2026, 02:16 PM | 2 min read

അഹമ്മദാബാദ് വിമാന ദുരന്തത്തിന് ശേഷം വിവാദത്തിലായ ബോയിംഗ് 787നിര വിമാനങ്ങളുടെ മുഴുവൻ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ വീണ്ടും പരിശോധിക്കാൻ എയര്‍ ഇന്ത്യ.


ഞായറാഴ്ച ലണ്ടൻ ഹീത്രോയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന വിമാനത്തിലെ സ്വിച്ച് തകരാറിലായ സംഭവത്തിന് പിന്നാലെയാണ് നടപടി.


ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ നിന്ന് ഒന്നാം തീയതി വൈകിട്ട് 9.40ന് ബെംഗളുരുവിലേക്കു പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787-8ഡ്രീംലൈനർ വിമാനം ടേക്കോഫു ചെയ്യുമ്പോൾ ഇടത്തേ ഇന്ധന നിയന്ത്രണ സ്വിച്ച്-വിടി-എഎൻഎക്‌സ്-ഓൺ പൊസിഷനിൽ ഇരിപ്പുറയ്ക്കാതെ ഓഫിലേക്ക് നീങ്ങി. ഇത് അഹമ്മദാബാദ് വിമാന ദുരത്തിന് കാരണമായി വിവരിക്കപ്പെട്ട സാങ്കേതിക പ്രശ്നമാണ്.


നിലവിൽ എയർ ഇന്ത്യ ഇത്തരത്തിലുള്ള 33 ബോയിംഗ് 787 നിര വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ഫ്ലീറ്റ്-വൈഡ് പുനഃപരിശോധന ആരംഭിച്ചതായി എയർ ഇന്ത്യയുടെ ഫ്ലൈറ്റ് ഓപ്പറേഷൻസ് സീനിയർ വൈസ് പ്രസിഡന്റ് മനീഷ് ഉപ്പൽ ബോയിംഗ് 787പറഞ്ഞു.


കഴിഞ്ഞ വർഷം അഹമ്മദാബാദിൽ 260പേരുടെ മരണത്തിനിടയാക്കിയ ബോയിംഗ് 787-8വിമാന ദുരന്തത്തിന് ശേഷം എയർ ഇന്ത്യ ഇവയുടെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിച്ചിരുന്നു.സ്വിച്ച് തകാറിലായതാണോ പൈലറ്റുമാര്‍ എഞ്ചിൻ ഓഫ് ചെയ്തതാണോ ദുരന്തത്തിന് ഇടയാക്കിയത് എന്നത് ഇപ്പോഴും വിവാദത്തിൽ തുടരുകയാണ്.


Related News

അമ്മദാബാദ് ദുരന്തത്തിന് പിന്നാലെ ബോയിംഗ് 787, 737വിമാനങ്ങൾ സർവീസിന് ഉപയോഗിക്കുന്ന എല്ലാ വിമാനക്കമ്പനികളോടും ഇന്ധന സ്വിച്ച് ലോക്കിങ് സംവിധാനങ്ങൾ പരിശോധിക്കാൻ ഏവിയേഷൻ റെഗുലേറ്റിങ് അതോറിറ്റി ആവശ്യപ്പെട്ടിരുന്നു.


ജൂൺ 12നാണ് അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ​ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ ബോയിങ് വിമാനം ടേക് ഓഫിന് പിന്നാലെ തകർന്നുവീണത്.വിമാനത്തിലെ 242പേരിൽ ഒരാളൊഴികെ എല്ലാവരും മരിച്ചു.ഹിജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം തകർന്നുവീണത്.എംബിബിഎസ് വിദ്യാർഥികളും പ്രദേശവാസികളുമടക്കം 29പേരും കൊല്ലപ്പെട്ടു.


സ്വിച്ച് പുനഃപരിശോധന പൂർത്തിയാക്കിയ വിമാനത്തിൽ പ്രതികൂല കണ്ടെത്തലുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നായിരുന്നു അന്നത്തെ വിശദീകരണം.


വിമാനത്തിന്റെ എഞ്ചിനുകളിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്നതിൽ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ നിർണായകമാണ്.തകർന്ന ബോയിംഗ് 787-8ലെ രണ്ട് ഇന്ധന സ്വിച്ചുകളും ഒരു സെക്കൻഡിനുള്ളിൽ "റൺ"എന്നതിൽ നിന്ന് "കട്ട്ഓഫ്"എന്ന നിലയിലേക്ക് നീങ്ങിയതായി കണ്ടെത്തിയിരുന്നു.ഇതാണ് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ രണ്ട് എഞ്ചിനുകളും ഷട്ട് ഡൗൺ ആകുന്നതിലേക്ക് നയിച്ചതെന്ന് 15പേജുള്ള അഹമ്മദാബാദ് വിമാന ദുരത്തെ കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുകയുണ്ടായി.

പൈലറ്റുമാ‍ര്‍ സ്വിച്ചുകൾ ഓഫ് ചെയ്തതാണോ സ്വിച്ചിന്റെ തന്നെ പ്രശ്നമാണോ എന്ന കാര്യത്തിൽ ഇപ്പോഴും ചര്‍ച്ച തുടരുന്നു. ഇതിനിടയിലാണ് ബെംഗളൂരിവിലേക്ക് വന്ന വിമാനത്തിന്റെ സ്വിച്ച് തകരാറിലായ സംഭവം ഉണ്ടാവുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home