ആകാശത്ത് വച്ച് കുഞ്ഞിന് ശ്വാസതടസ്സം; എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി ഇറക്കി

തിരുച്ചിറപ്പള്ളി: ആകാശമധ്യേ വിമാനത്തിൽ വെച്ച് കുഞ്ഞിന് പെട്ടെന്നുണ്ടായ ശ്വാസതടസ്സത്തെത്തുടർന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി നിലത്തിറക്കി.
സിംഗപ്പൂരിൽ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് വരികയായിരുന്ന വിമാനമാണ് കുഞ്ഞിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തിയത്.
വിമാനം പറന്നുകൊണ്ടിരിക്കെയാണ് ഒന്നര വയസ്സുകാരനായ കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടത്. കുഞ്ഞിന്റെ മാതാപിതാക്കൾ ഉടൻ തന്നെ വിമാന ജീവനക്കാരെ വിവരമറിയിച്ചു.
ഗൗരവകരമായ സാഹചര്യം കണക്കിലെടുത്ത് പൈലറ്റ് ഉടൻ തന്നെ ചെന്നൈ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയും അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയുമായിരുന്നു.
ചെന്നൈയിൽ വിമാനം ഇറങ്ങിയ ഉടൻ തന്നെ വിമാനത്താവളത്തിൽ തയ്യാറായിരുന്ന മെഡിക്കൽ സംഘം കുഞ്ഞിന് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കുഞ്ഞിന്റെ നില ഇപ്പോൾ തൃപ്തികരമാണ്. കൃത്യസമയത്ത് വിമാനം ഇറക്കി ചികിത്സ ലഭ്യമാക്കിയ വിമാന ജീവനക്കാരുടെയും എയർ ട്രാഫിക് കൺട്രോളിന്റെയും ഇടപെടലിനെ യാത്രക്കാർ പ്രശംസിച്ചു. കുഞ്ഞിന്റെ കുടുംബത്തെ മാറ്റിയ ശേഷം വിമാനം പിന്നീട് തിരുച്ചിറപ്പള്ളിയിലേക്ക് യാത്ര തുടർന്നു.










0 comments