പശ്ചിമേഷ്യൻ പ്രതിസന്ധി: എയർ ഇന്ത്യ 50 രാജ്യാന്തര സർവീസുകൾ റദ്ദാക്കി; യാത്രക്കാർ ദുരിതത്തിൽ

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി എയർ ഇന്ത്യ 50 രാജ്യാന്തര വിമാന സർവീസുകൾ റദ്ദാക്കി. ഇറാനിലെ വ്യോമപാതയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും സംഘർഷാവസ്ഥ തുടരുന്നതുമാണ് സർവീസുകളെ ബാധിച്ചത്.
ഞായറാഴ്ച മാത്രം 22 സർവീസുകൾ റദ്ദാക്കിയിരുന്നു. ഇതോടെ ആകെ റദ്ദാക്കിയ വിമാനങ്ങളുടെ എണ്ണം അൻപതായി. ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള പ്രധാന സർവീസുകളെയാണ് പ്രതിസന്ധി ബാധിച്ചത്.
ലണ്ടൻ, ബർമിങ്ഹാം, ആംസ്റ്റർഡാം, സൂറിച്ച്, മിലാൻ, വിയന്ന, കോപ്പൻഹേഗൻ, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. പശ്ചിമേഷ്യയിലെ സംഘർഷം മൂലം ഇന്ത്യൻ വിമാനക്കമ്പനികൾ ആകെ 444 രാജ്യാന്തര സർവീസുകൾ റദ്ദാക്കേണ്ടി വരുമെന്നാണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് എയർ ഇന്ത്യ അറിയിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു.
വിമാനങ്ങൾ റദ്ദാക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ഇവർക്ക് ടിക്കറ്റ് തുക തിരികെ നൽകുന്നതോ അല്ലെങ്കിൽ മറ്റൊരു തീയതിയിലേക്ക് മാറ്റുന്നതോ ആയ നടപടികൾ സ്വീകരിക്കുമെന്ന് എയർലൈൻ അറിയിച്ചു.










0 comments