print edition എടപ്പാടിക്കെതിരെ പടയൊരുക്കം; എഐഎഡിഎംകെ പിളർപ്പിലേക്ക്

ചെന്നൈ: തമിഴ്നാട്ടിൽ അധികാരമേറ്റ വിജയ്‍യുടെ ടിവികെയ്‍ക്കൊപ്പം സഖ്യമുണ്ടാക്കാൻ സമ്മർദം ശക്തമാക്കി 36 എംഎൽഎമാർ കലാപക്കൊടി ഉയർത്തിയതോടെ എഐഎഡിഎംകെ പിളർപ്പിലേക്ക്. ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമിക്കെതിരെ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിലാണ് വിമത നീക്കം.
മുൻ മന്ത്രിമാരായ സി വി ഷൺമുഖം, എസ് പി വേലുമണി, സി വിജയഭാസ്‍കർ എന്നിവരുടെ നേതൃത്വത്തിലാണ് പടയൊരുക്കം. തുടർച്ചയായ രണ്ട് ലോക്‍സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ തോറ്റതിനാൽ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് എടപ്പാടി മാറണമെന്നും ടിവികെയ്‍ക്കൊപ്പം സഖ്യം ചേർന്ന് ഭരണത്തിൽ പങ്കളികളാകണമെന്നുമാണ് വിമത വിഭാഗത്തിന്റെ വാദം.
അതേസമയം, ടിവികെയ്‍ക്കൊപ്പം പോകാൻ എടപ്പാടി തയ്യാറല്ല. പാർടിക്കുള്ളിലെ അധികാരം നിലനിർത്താൻ ഞായറാഴ്ച ജില്ലാ സെക്രട്ടിമാരോട് എടപ്പാടി സംസാരിച്ചെങ്കിലും പകുതിയിലേറെപേരും വിമത വിഭാഗത്തിനൊപ്പമാണ്. അനുനയ ചർച്ചകൾ ഫലം കണ്ടില്ലെങ്കിൽ പാർടി പിളരും. ബുധനാഴ്‍ചയാണ് ടിവികെ സർക്കാരിന്റെ വിശ്വാസവോട്ടെടുപ്പ്.
നിലവിൽ 47 എംഎൽഎമാരാണ് എഐഎഡിഎംകെയ്‍ക്കുള്ളത്. ഡിഎംകെയുടെ പുറത്തുനിന്നുള്ള പിന്തുണയോടെ എഐഎഡിഎംകെ സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ നാണംകെട്ട് പരാജയപ്പെട്ടതോടെയാണ് എടപ്പാടിക്കെതിരായ നീക്കം ശക്തമായത്. നിയമസഭ തെരഞ്ഞെടുപ്പിൽ മതിയായ പരിഗണന നൽകാത്തതിൽ ബിജെപി കേന്ദ്രനേതൃത്വത്തിനും എടപ്പാടിയോട് കടുത്ത എതിർപ്പുണ്ട്.
വാതിൽ തുറന്നിട്ട് ടിവികെ
ടിവികെ മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് പിൻവാതിൽ ചർച്ചകൾ സജീവമാക്കി. എത്ര എംഎൽഎമാർ എഐഎഡിഎംകെയിൽനിന്ന് വരുന്നുവെന്നതിനെ ആശ്രയിച്ച് എട്ട് മുതൽ 12 വരെ മന്ത്രിസ്ഥാനങ്ങൾ നൽകും. കോൺഗ്രസിന് രണ്ടും വിസികെയ്‍ക്ക് ഒന്നോ രണ്ടോ മന്ത്രിസ്ഥാനവും നൽകുമെന്നാണ് റിപ്പോർട്ട്.











0 comments