ദോശ കഴിച്ചതിന് പിന്നാലെ ഛർദ്ദി; രണ്ട് കുട്ടികൾ മരിച്ചു, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

എ ഐ പ്രതീകാത്മക ചിത്രം
അഹമ്മദാബാദ്: ദോശ കഴിച്ചതിന് പിന്നാലെ നാലംഗ കുടുംബത്തിലെ രണ്ട് കുട്ടികൾ മരിച്ചു. അഹമ്മദാബാദ് സ്വദേശികളായ വിമൽ-ഭാവന ദമ്പതിമാരുടെ മൂന്നുമാസം പ്രായമുള്ള പെൺകുഞ്ഞും നാലുവയസ്സുള്ള മകളുമാണ് മരിച്ചത്. ദമ്പതികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഏപ്രിൽ ഒന്നിനാണ് വിമൽ അടുത്തുള്ള കടയിൽ നിന്ന് ദോശമാവ് വാങ്ങിയത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ പിറ്റേന്ന് രാവിലെ മുതൽ എല്ലാവര്‍ക്കും കടുത്ത ഛർദ്ദിയും അസ്വസ്ഥതകളും അനുഭവപ്പെട്ടു. നില വഷളായതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഏപ്രിൽ മൂന്നാം തീയതിയാണ് മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. ഏപ്രിൽ അഞ്ചിന് നാലുവയസ്സുകാരിയും മരിച്ചു.
അതേസമയം, ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി. വിമൽ ദോശമാവ് വാങ്ങിയ ഘനശ്യാം ഡയറി എന്ന സ്ഥാപനത്തിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചതായി അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനും അറിയിച്ചു. വാർത്ത പുറത്തുവന്നതിന് പിന്നാലെ അന്ന് മാവ് വാങ്ങിയ മറ്റ് ഉപഭോക്താക്കളെ താൻ നേരിട്ട് വിളിച്ചന്വേഷിച്ചുവെന്നും ആർക്കും ആരോഗ്യപ്രശ്നങ്ങളില്ലെന്നും കടയുടമ അവകാശപ്പെട്ടു.










0 comments