അഹമ്മദാബാദ് വിമാനാപകടം; ജുഡീഷ്യൽ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് ക്യാപ്റ്റന്റെ പിതാവിന്റെ ഹർജി

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ ജുഡീഷ്യൽ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. വിമാനത്തിന്റെ പൈലറ്റായിരുന്ന ക്യാപ്റ്റൻ സുമീത് സബർവാളിന്റെ പിതാവ് പുഷ്‌കരാജ് സബർവാളും ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് എന്ന സംഘടനയും ചേർന്നാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
അന്വേഷണം പൈലറ്റുമാരുടെ പിഴവാണെന്ന നിഗമനം പുറത്തുവന്നിരുന്നു. ഇതിനെത്തുടർന്നാണ് പുഷ്കരാജ് സബർവാൾ കോടതിയെ സമീപിച്ചത്. അന്വേഷണത്തിൽ നിരവധി പിഴവുകളുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സ്വയം പ്രതിരോധിക്കാൻ പോലുമാകാതെ മരിച്ച രണ്ട് പൈലറ്റുമാരുടെ നേർക്കാണ് അന്വേഷണം വിരൽ ചൂണ്ടുന്നത്.
ചില പരിശോധനകളുടെയും വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നിലുള്ള ശരിയായ സാങ്കേതിക കാരണം തിരിച്ചറിയാൻ ഇപ്പോഴും അന്വേഷണ സംഘം ശ്രമിക്കുന്നില്ല. ഇത് ഭാവിയിലെ വിമാനസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ്.
അതുകൊണ്ട് ജുഡീഷ്യൽ അന്വേഷണം നിഷ്പക്ഷമായി തന്നെ നടക്കണമെന്ന് ഹർജിക്കാർ ഹർജിയിൽ പറയുന്നു. ജൂൺ 12 നു അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുണ്ടായ അപകടത്തിൽ 260 പേർക്കാണ് ജീവൻ നഷ്ടമായത്. ഭൂരിഭാഗം മൃദദേഹങ്ങളും കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു.
ഡിഎൻഎ പരിശോധന നടത്തിയാണ് മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയത്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന വിമാനം പറന്നുയരുന്നതിന് മുൻപ് തന്നെ നിയന്ത്രണം വിട്ട് ബി ജെ മെഡിക്കൽ കോളേജിന് മുകളിലേക്ക് ഇടിച്ച് തകരുകയായിരുന്നു.










0 comments