പാൽഘറിന് പിന്നാലെ നാസിക്കിലും ജനകീയ മുന്നേറ്റം; സിപിഐ എം-എഐകെഎസ് സംയുക്ത മാർച്ച്

നാസിക്: പാൽഘറിലെ ഐതിഹാസിക സമരവിജയത്തിന് പിന്നാലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ എം - അഖിലേന്ത്യാ കിസാൻ സഭ (എഐകെഎസ്) സംയുക്തമായി സംഘടിപ്പിക്കുന്ന മാർച്ച് മഹാരാഷ്ട്രയിലെ നാസികിൽ നിന്ന് ആരംഭിച്ചു. ജനുവരി 21നാണ് പാൽഘറിൽ സിപിഐ എം നയിച്ച 50,000 അംഗ മാർച്ചിന്റെ വിജയകരമായി പൂർത്തിയാക്കിയത്. ഇന്ന് രാവിലെ നാസിക്കിൽ നിന്ന് ആരംഭിച്ച മാർച്ചിൽ 40,000-ത്തോളം പേർ അണിനിരക്കുന്നു. ബിജെപി സർക്കാരുകളുടെ കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതായാണ് ലോങ് മാർച്ച് സംഘടിപ്പിക്കുന്നത്.

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും എഐകെഎസ് ദേശീയ പ്രസിഡന്റുമായ ഡോ. അശോക് ധവാലെ, മുൻ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ എഐകെഎസ് സംസ്ഥാന പ്രസിഡന്റുമായ ജെ പി ഗാവിത്, മുൻ എംഎൽഎയും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടറിയും എഐകെഎസ് ദേശീയ ജോയിന്റ് സെക്രട്ടറിയുമായ ഡോ. അജിത് നവാലെ, സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും സിഐടിയു ദേശീയ വൈസ് പ്രസിഡന്റുമായ ഡോ. ഡി എൽ കാരാദ്, സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും നാസിക് ജില്ലാ സെക്രട്ടറിയുമായ ഇന്ദ്രജിത്ത് ഗാവിത്, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും എഐകെഎസ് സംസ്ഥാന പ്രസിഡന്റുമായ ഉമേഷ് ദേശ്മുഖ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാർച്ച്.

വനാവകാശ നിയമം (FRA), പെസ (PESA) നിയമങ്ങൾ നടപ്പിലാക്കുക, ജലസേചന പദ്ധതികൾ പൂർത്തിയാക്കുക, സില്ല പരിഷത്ത് സ്കൂളുകളിലെ ഒഴിവുകൾ നികത്തുക തുടങ്ങിയ ആവശ്യങ്ങൾ മാർച്ചിൽ പ്രധാനമായും ഉന്നയിക്കുന്നുണ്ട്. കൂടാതെ സ്മാർട്ട് മീറ്റർ പദ്ധതി, തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള നീക്കം, വിവാദമായ നാല് ലേബർ കോഡുകൾ, കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ എന്നിവയ്ക്കെതിരെയും വലിയ പ്രതിഷേധമാണ് മാർച്ചിൽ ഉയരുന്നത്.










0 comments