രാജധാനി എക്സ്പ്രസിന് മുന്നിൽ ആനക്കൂട്ടം, എട്ട് ആനകൾ കൊല്ലപ്പെട്ടു, അഞ്ച് ബോഗികൾ പാളം തെറ്റി

ഗുവാഹത്തി: അസമിലെ ഹൊജായ് ജില്ലയിൽ സൈരംഗ്-ന്യൂഡൽഹി രാജധാനി എക്സ്പ്രസ് ഇടിച്ച് എട്ട് ആനകൾ കൊല്ലപ്പെട്ടു. തീവണ്ടി യാത്രക്കാരിൽ ഒരാൾക്ക് പരിക്കേറ്റു. തീവണ്ടിയുടെ അഞ്ച് കോച്ചുകൾ പാളം തെറ്റി.
മറ്റ് യാത്രികർക്ക് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവെ വക്താവ് പറഞ്ഞു.
പുലർച്ചെ 2.17 ഓടെ ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട ട്രെയിനിന് മുന്നിലാണ് ആനക്കൂട്ടം അകപ്പെട്ടത്. ലോക്കോ പൈലറ്റ് ആനക്കൂട്ടത്തെ കണ്ട് അടിയന്തര ബ്രേക് ഉപയോഗിച്ചു എങ്കിലും ആനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി.
ഹൊജായ് ജില്ലയിലെ ചാങ്ജുറായ് പ്രദേശത്താണ് സംഭവം നടന്നതെന്ന് നാഗോൺ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സുഹാഷ് കദം പിടിഐയോട് പറഞ്ഞു.
സംഭവത്തിൽ അഞ്ച് കോച്ചുകളും ട്രെയിനിന്റെ എഞ്ചിനും പാളം തെറ്റി. ഇതോടെ തീവണ്ടി ഗതാഗതം താറുമാറായി. ജമുനാമുഖ് - കാംപൂർ സെക്ഷൻ വഴി കടന്നുപോകേണ്ട ട്രെയിനുകൾ യുപി ലൈൻ വഴി തിരിച്ചുവിട്ടു. ഇവിടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതും തടസ്സമായി.
സംഭവത്തെത്തുടർന്ന്, എൻഎഫ് റെയിൽവേ ജനറൽ മാനേജരും ലുംഡിംഗ് ഡിവിഷണൽ റെയിൽവേ മാനേജരും ഉൾപ്പെടെയുള്ള മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ട്രെയിൻ രാവിലെ 6.15 ഓടെ ഗുവാഹത്തിയിലേക്ക് യാത്ര പുനരാരംഭിച്ചു.
സൈരംഗ്-ന്യൂഡൽഹി രാജധാനി എക്സ്പ്രസ് മിസോറാമിലെ സൈരംഗിനെ (ഐസ്വാളിന് സമീപം) ഡൽഹിയിലെ ആനന്ദ് വിഹാർ ടെർമിനലുമായി ബന്ധിപ്പിക്കുന്നതാണ്.










0 comments